ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് ജയിലിലടച്ച മണിപ്പൂരി മാധ്യമപ്രവര്ത്തകന് കിഷോര്‍ചന്ദ്ര വാങ്കേമിനെ മോചിപ്പിച്ചു. ദേശ സുരക്ഷാ നിയമം ഉപയോഗിച്ചാണ് അദ്ദേഹത്തെ ജയിലിലടച്ചത്. നാലു മാസത്തെ തടവിനൊടുവിലാണ് ബുധനാഴ്ച്ച ഉച്ചയോടെ മാധ്യമപ്രവർത്തകനെ മോചിപ്പിച്ചത്. മണിപ്പൂർ ഹൈക്കോടതി വാങ്കേമിന്റെ ശിക്ഷ റദ്ദാക്കുകയും ഉടനടി മോചിപ്പിക്കാനും ഉത്തരവിട്ടിരുന്നു. ഇതിന്റെ പപശ്ചാതലത്തിലാണ് മോചനം.
കഴിഞ്ഞ നവംബറിലായിരുന്നു 39 വയസുകാരനായ മാധ്യമപ്രവർത്തകനെ ജയിലിലടച്ചത്. മോദിയേയും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരെൺ സിംഗിനെയും സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചതിനായിരുന്നു നടപടി. ബിരെൺ സിംഗിനെ മോദിയുടെ കളിപ്പാവയെന്ന് ഫേസ്ബുക്ക് വിഡിയോയില്‍ വിളിച്ചതാണ് നടപടിക്കു കാരണം.
സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന നടപടി ഉണ്ടാകാതിരിക്കാനാണ് ദേശ സുരക്ഷാ നിയമപ്രകാരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു സർക്കാർ വിശദീകരണം. ഒരു മാസത്തെ തടവിനു ശേഷം ദേശസുരക്ഷാ നിയമപ്രകാരമുള്ള ഏറ്റവും കൂടിയ ശിക്ഷയായ ഒരു വര്‍ഷത്തെ തടവ് വാങ്കേമിനു വിധിച്ചു. തടവുശിക്ഷയ്ക്കെതിരെ ഡിസംബർ 20ന് വാങ്കേം കോടതിയെ സമീപിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ