ലഖ്നൗ: അയോധ്യ കേസിലെ വിധിയനുസരിച്ച് അനുവദിച്ചിരിക്കുന്ന അഞ്ചേക്കർ സ്ഥലം ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സുന്നി വഖഫ് ബോർഡ് ഈ മാസം 26ന് തീരുമാനമെടുക്കും. 26ന് ബോർഡിന്‍റെ ജനറൽ ബോഡി യോഗം നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ യോഗത്തിൽ തീരുമാനമെടുക്കുമെന്ന് യുപി സുന്നി വഖഫ് ബോർഡ് ചെയർമാൻ സഫർ അഹമ്മദ് ഫറൂഖിയാണ് വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി. 13നായിരുന്നു യോഗം നടക്കേണ്ടിയുരുന്നതെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു.
ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ടെന്ന് ഫറൂഖി പറഞ്ഞു. എന്നാൽ സ്ഥലം ഏറ്റെടുക്കാതിരിക്കുന്നത് തെറ്റായ സന്ദേശം നൽകിയേക്കുമെന്നും ശരിയായ സന്ദേശം നൽകുന്ന തീരുമാനമെടുക്കണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥലം ഏറ്റെടുത്ത് പള്ളിയോട് ചേർന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനവും കൂടി പണിയമെന്ന അഭിപ്രായവും ഉയർന്ന് വരുന്നുണ്ട്. കേസിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും വിധി ചോദ്യം ചെയ്യുകയില്ലെന്നും ഫറൂഖി വീണ്ടും വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ