കോയമ്പത്തൂര്‍: സ്വരുക്കൂട്ടിയ സമ്പാദ്യത്തിന് കടലാസിന്റെ വില പോലും ലഭിക്കില്ലെന്ന തിരിച്ചറിവിൽ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് രണ്ട് വയോധികരായ സ്ത്രീകൾ. ആരോഗ്യം അനുവദിക്കാതിരുന്നിട്ടും ചില്ലറ ജോലികള്‍ ചെയ്ത് ചെറിയ സമ്പാദ്യം ഒരുക്കിയപ്പോള്‍ തമിഴ്‌നാട്ടിലെ വൃദ്ധ സഹോദരിമാരായ തങ്കമ്മാളും രംഗമ്മാളും അധികമൊന്നും ആഗ്രഹിച്ചിരുന്നില്ല. കിടപ്പിലായാല്‍ ബന്ധുക്കളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാതിരിക്കുക, ഇനി മരണമാണ് വിധിച്ചതെങ്കില്‍ അവിടെയും ആര്‍ക്കും ഭാരമാകാതെ മരണാനന്തര ക്രിയകള്‍ക്ക് പണം ഉപയോഗിക്കാം. അത്രയെ കരുതിയിരുന്നുള്ളു.
78കാരിയായ തങ്കമ്മാളും 75കാരിയായ രംഗമ്മാളും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മൂന്ന് വര്‍ഷം മുമ്പ് സര്‍ക്കാര്‍ നിരോധിച്ച 1000ന്റെയും 500 ന്റേയും നോട്ടുകളായി 46,000 രൂപയാണ് ഇവരുടെ പക്കല്‍ നിന്ന് ബന്ധുക്കള്‍ കണ്ടെടുത്തത്. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. പത്ത് വര്‍ഷത്തോളം ചെറുകിട ജോലികള്‍ ചെയ്ത് ലഭിച്ച പണം തങ്ങളുടെ ചികിത്സക്കും മരണാനന്തര ചടങ്ങുകള്‍ക്കും വേണ്ടിയാണ് ഇവര്‍ സൂക്ഷിച്ചിരുന്നത്. തങ്കമ്മാള്‍ 22,000 രൂപയും രംഗമ്മാള്‍ 24,000 രൂപയുമാണ് സൂക്ഷിച്ചിരുന്നത്.
നോട്ടുകള്‍ നിരോധിച്ച കാര്യമൊന്നും ഇവര്‍ക്കറിയില്ലായിരുന്നു. ഇരുവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ വീട്ടിലെത്തിയ ബന്ധുക്കളോടാണ് ഇത്തരത്തില്‍ പണം സൂക്ഷിച്ച കാര്യം പറയുന്നത്. തങ്ങളുടെ ചികിത്സക്കും മരിച്ച് കഴിഞ്ഞാല്‍ സംസ്‌കാര ചടങ്ങിനും മറ്റുമായിട്ടാണ് ഈ പണം സൂക്ഷിച്ചിരിക്കുന്നതെന്നും ഇവര്‍ ബന്ധുക്കളോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ