ദേശീയം

'അവര്‍ പറഞ്ഞതിലും കാര്യമുണ്ട്'; ഒല, ഊബര്‍ പരാമര്‍ശത്തില്‍ നിര്‍മലയെ പിന്തുണച്ച് നിതിന്‍ ഗഡ്കരി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഊബര്‍, ഒല എന്നി ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്കെതിരെയുളള ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തെ പിന്തുണച്ച്  കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വാഹന മേഖലയിലെ പ്രതിസന്ധിക്ക് ഒരു കാരണം യുവാക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ ഉപയോഗിക്കുന്നതാകാമെന്ന് ഗഡ്കരി പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥ, ഉല്‍പന്നങ്ങളുടെ ആവശ്യകത, വിതരണം എന്നിവയിലും പ്രശ്‌നമുണ്ട്. വാഹനങ്ങളുടെ ഉല്‍പാദനം പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. ധനകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ വാഹന വ്യവസായത്തെ മെച്ചപ്പെടുത്താനുള്ള പദ്ധതി ഗതാഗത മന്ത്രാലയം തയാറാക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.

പുതിയ തലമുറയില്‍പ്പെട്ടവര്‍ ഊബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികളെ വ്യാപകമായി ആശ്രയിക്കുന്നതാണ് വാഹന മേഖലയിലെ മാന്ദ്യത്തിനു കാരണമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. തവണ വ്യവവസ്ഥയില്‍ പോലും വാഹനം വാങ്ങാന്‍ യുവാക്കള്‍ തയാറാകുന്നില്ല. പകരം ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കാന്‍ തുടങ്ങിയതാണ് വാഹന വിപണിയിലെ മാന്ദ്യത്തിലാഴ്ത്തിയത്. മാന്ദ്യം ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നിര്‍മല പറഞ്ഞു. ഓട്ടോ മൊബൈല്‍ മേഖലയില്‍ ലക്ഷക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യമാണ് മേഖല നേരിടുന്നതെന്നാണ് ചൊവ്വാഴ്ച നിര്‍മല സീതാരാമന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നിര്‍മലയെ പിന്തുണച്ച് നിതിന്‍ ഗഡ്കരി രംഗത്തുവന്നത്.

നിര്‍മല സീതാരാമന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് പറഞ്ഞ നിതിന്‍ ഗഡ്കരി വാഹന മേഖലയിലെ മാന്ദ്യം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ സുപ്രധാന സംഭാവന നല്‍കുന്ന വ്യവസായമാണ് ഇത്. ധന, ഗതാഗത മന്ത്രാലയങ്ങള്‍ ഇവര്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ഗൗരവമായി ചിന്തിക്കുന്നുണ്ട്. ഈ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. ഇന്ത്യ വാഹനങ്ങളുടെ നിര്‍മാണശാലകളുടെ കേന്ദ്രമായി മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

 ഊബര്‍ , ഒല പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നിര്‍മലയ്‌ക്കെതിരെ രംഗത്തുവന്നു. ബിജെപി ഭരണത്തിലെ കഴിവുകേടും അപക്വതയും പരിചയമില്ലായ്മയുമാണ് ധനമന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലും നിര്‍മലയ്‌ക്കെതിരെ പ്രതിഷേധം പുകഞ്ഞു. യുവാക്കളെ ബഹിഷ്‌കരിക്കൂ എന്ന ഹാഷ് ടാഗിലാണ് നിര്‍മലക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്.എന്നാല്‍ നിര്‍മലയുടെ 'സിദ്ധാന്തത്തെ' അനുകൂലിച്ചും നിരവധി പേര്‍ എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി