ഭോപ്പാല്‍: ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച 55കാരി ഐസിയുവിന്റെ വാതില്‍ തുറക്കാനാകാത്തതിനെ തുടർന്ന് മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. ശ്വാസ തടസവും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെയും തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി ഇവരെ ഉജ്ജയിന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനില മോശമായതോടെ ഇവരെ മാധവ്‌നഗലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. കോവിഡ്-19 രോഗ ചികിത്സയ്ക്ക് സജ്ജമാക്കിയ ആശുപത്രിയായിരുന്നു ഇത്. കോവിഡ് 19 രോഗ പരിശോധനയ്ക്കായി ഇവരുടെ സ്രവങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യനില തീര്‍ത്തും മോശമായതോടെ ഇവരെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഐസിയുവിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ചുമതലക്കാരായ ജീവനക്കാരും അവിടെയുണ്ടായിരുന്നില്ല. ഐസിയുവിന്റെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനിടെ രോഗിയുടെ ആരോഗ്യ നില മോശമായി. ഒടുവില്‍ പൂട്ടു തകര്‍ത്ത് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗിയെ രക്ഷിക്കാനായില്ല.
രോഗിക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നുവെന്നും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ഉജ്ജയിന്‍ മെഡിക്കല്‍ ഓഫീസര്‍ അനസൂയ ഗ്വാലി പറഞ്ഞു. കോവിഡ്-19നു വേണ്ടി അവരുടെ സ്രവങ്ങള്‍ ശേഖരിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും അനസൂയ വ്യക്തമാക്കി. രോഗിയുടെ കൊറോണ പരിശോധനാഫലം ഇനിയും പുറത്തെത്തിയിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ