ന്യൂഡല്‍ഹി: പ്രസവത്തിനായി ആശുപത്രിയിലെത്താന്‍ സഹായിച്ച പോലീസുദ്യോഗസ്ഥന്റെ പേര് കുഞ്ഞിന് നല്‍കി ദമ്പതിമാരുടെ നന്ദി പ്രകടനം. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ദമ്പതിമാർ ആശുപത്രിയിലെത്തിക്കാൻ പൊലീസിന്റെ സഹായം തേടിയത്.
ഭാര്യ അനുപയ്ക്ക് പ്രസവ വേദന ആരംഭിച്ചതോടെ ആശുപത്രിയിലെത്താന്‍ വാഹനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വസിര്‍പുരില്‍ താമസിക്കുന്ന വിക്രം, അശോക് വിഹാര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് സഹായത്തിനായി വിളിച്ചത്. ഈ സ്റ്റേഷനിലെ ദയാവീർ എന്ന കോൺസ്റ്റബിൾ സ്വന്തം കാറിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ജനിച്ചത് ആണ്‍കുട്ടിയായതിനെ തുടര്‍ന്ന് ദയവീറിന്റെ പേര് തന്നെ കുഞ്ഞിന് നല്‍കാന്‍ ദമ്പതിമാര്‍ തീരുമാനിക്കുകയായിരുന്നു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍ ലഭ്യമല്ലായിരുന്നു. ഇതോടെയാണ് ദയവീര്‍ സ്വന്തം കാറുമായെത്താന്‍ തീരുമാനിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ ദയവീര്‍ വിക്രമിനേയും അനുപയേയും ഹിന്ദുറാവു ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങി. ഏഴരയോടെ ആണ്‍കുഞ്ഞ് പിറന്നതായും കുഞ്ഞിന് തന്റെ പേര് നല്‍കിയെന്ന് അറിയിച്ചുവെന്നും ദയവീര്‍ പറഞ്ഞു. കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയാണ് ഡല്‍ഹി പോലീസെന്നും ജനങ്ങള്‍ക്ക് സഹായമാവശ്യമുള്ളപ്പോള്‍ അത് നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ദയവീറിനെ അഭിനന്ദിക്കുന്നുവെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പോലീസ് വിജയാനന്ദ ആര്യ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ