ദേശീയം

ഭാവിയിൽ മനുഷ്യൻ വീട് വച്ച് താമസിക്കുക ചന്ദ്രനിൽ! യൂറിയ ചേർത്ത് കെട്ടിട നിർമാണം; ശ്രമവുമായി ഇന്ത്യൻ ​ഗവേഷകർ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ചന്ദ്രനിൽ മനുഷ്യന് താമസിക്കാൻ സാധിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങൾ നിർമിക്കാൻ ചെലവു കുറഞ്ഞ പദ്ധതി വികസിപ്പിക്കാനൊരുങ്ങി ഇന്ത്യൻ ഗവേഷകർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഐഎസ്ആർഒ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. കട്ടകൾ പോലെയുള്ള ഭാരം താങ്ങാൻ സാധിക്കുന്ന പദാർഥം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.

ചില പ്രത്യേകതരം ബാക്ടീരിയകൾ, ചന്ദ്രനിലെ മണ്ണ്, അമരപ്പയർ എന്നിവയുപയോഗിച്ച് ബലമേറിയ കട്ടകൾ നിർമിക്കാനാകുമോയെന്നാണ് ഗവേഷകർ പരിശോധിക്കുന്നത്. ഭാവിയിൽ ഇത്തരം കട്ടകൾ ഉപയോഗിച്ച് ചന്ദ്രനിൽ മനുഷ്യർക്ക് കഴിയാനുള്ള വാസകേന്ദ്രങ്ങൾ നിർമിക്കാനാകുമെന്ന് ഗവേഷകർ പറയുന്നു. രണ്ട് വ്യത്യസ്ഥ മേഖലകളായ ജീവശാസ്ത്രവും മെക്കാനിക്കൽ എൻജിനീയറിങ്ങും ഒരുമിക്കുകയാണ് ഇവിടെയെന്ന് ഗവേഷകർ അവകാശപ്പെട്ടു.

കഴിഞ്ഞ നൂറ്റാണ്ടു മുതൽ ബഹിരാകാശ പഠനങ്ങൾ വളർന്നു കൊണ്ടിരിക്കുകയാണ്.  ഭൂമിയിലെ വിഭവങ്ങൾ വളരെ പെട്ടെന്ന് കുറഞ്ഞു കൊണ്ടിരിക്കുന്നു. അതിനാൽ ചന്ദ്രൻ ഉൾപ്പെടെയുള്ള മറ്റ് ഗ്രഹങ്ങളിൽ വാസമുറപ്പിക്കുന്നതിനേക്കുറിച്ചാണ് ഗവേഷകർ ഇപ്പോൾ ചിന്തിക്കുന്നത്.

ഒരു പൗണ്ട് ഭാരമുള്ള വസ്തുവിനെ ബഹിരാകാശത്തേക്ക് എത്തിക്കാൻ ഏകദേശം 7.5 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. മനുഷ്യന്റെ മൂത്രത്തിൽ പ്രധാനമായി കാണുന്ന യൂറിയയും ചന്ദ്രനിലെ മണ്ണും ഉപയോഗിച്ച് ചന്ദ്രനിലെ ആവശ്യത്തിനനുസരിച്ചുള്ള നിർമാണങ്ങൾ നടത്താമെന്നാണ് ഐഎസ്ആർഒ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവിടങ്ങളിലെ ഗവേഷകർ പറയുന്നു. അതിലൂടെ ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.

കാർബൺ ബഹിർഗമനം പരമാവധി കുറയ്ക്കാനായി സിമന്റിന് പകരം അമരപ്പയറിൽ നിന്ന് വേർതിരിക്കുന്ന പശയാണ് ഉപയോഗിക്കുക.  ഭാവിയിൽ ഇത്തരം നിർമിതികൾ ഭൂമിയിലും ഉപയോഗിക്കാനാകുമെന്നും ​ഗവേഷകർ പ്രതീക്ഷിക്കുന്നത്.

ഇത്തരം നിർമാണത്തിന് ഉപയോഗിക്കുന്നത് സ്‌പോറോസാക്കറിന പാസ്റ്റെയുറിൽ എന്ന ബാക്ടീരിയ ആണ്. ഈ ബാക്ടീരിയയ്ക്ക് കാൽസ്യം കാർബണേറ്റ് ക്രിസ്റ്റലുകൾ സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. യൂറിയ, കാൽസ്യം എന്നിവ ഉപയോഗിച്ചാണ് ബാക്ടീരിയ കാൽസ്യം കാർബണേറ്റ് തരികൾ ഉത്പാദിപ്പിക്കുന്നത്. ഇവയെല്ലാം ഉപയോഗിച്ചാകും നിർമാണം നടത്താൻ ശ്രമിക്കുക.

ഇതിനായി ചന്ദ്രനിലെ മണ്ണിൽ ഈ ബാക്ടീരിയകളെ സംയോജിപ്പിക്കും. ഇതിലേക്ക് യൂറിയ, കാൽസ്യം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർക്കും. ഇതിന്റെ കൂടെ ബലം കൂട്ടുന്നതിനായി അമരപ്പയർ ഉപയോഗിച്ച് നിർമിക്കുന്ന പശയും ചേർക്കും. ഇത്തരത്തിൽ നിർമിച്ചെടുക്കുന്നതിനെ ഏത് രൂപത്തിലേക്ക് മാറ്റാനാകുമെന്നും ഗവേഷകർ പറയുന്നു.

എന്നാൽ സ്‌പോറോസാക്കറിന പാസ്റ്റെയുറിൽ എന്ന ബാക്ടീരിയയ്ക്ക് ചെലവ് വളരെ കൂടുതലാണ്. ഇതിന് പകരമായി ഗവേഷകർ കണ്ടെത്തിയത് ബാസിലസ് വെലെസെൻസിസ് എന്നയിനം ബാക്ടീരിയകളെയാണ്. ഇവ ഇന്ത്യയിലെ മണ്ണിൽ കാണപ്പെടുന്നതും ചെലവ് കുറഞ്ഞ രീതിയിൽ വേർതിരിച്ചെടുത്ത് വളർത്താൻ സാധിക്കുന്നവയുമാണ്. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്