ന്യൂഡൽഹി: രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ഉച്ചയ്ക്ക് 12 മണിയോടെ ഫലം വ്യക്തമാകും. 70 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാൻ 21 കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സർവ്വീസ് വോട്ടർമാർക്ക് പുറമെ എൺപത് കഴിഞ്ഞവർക്കും ഇത്തവണ പോസ്റ്റൽ വോട്ടുകൾ അനുവദിച്ചിരുന്നു. 62.59 ശതമാനം പേർ വോട്ടു ചെയ്തു എന്ന കണക്ക്, തർക്കത്തിനൊടുവിൽ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടിരുന്നു. എക്കാലത്തെയുംകാൾ കൂടുതൽ സ്ത്രീ വോട്ടർമാർ ഇത്തവണ പോളിംഗ് ബൂത്തിലെത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അധികാരം നിലനിർത്തുക ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി ജനങ്ങളെ സമീപിച്ചപ്പോൾ, നീണ്ട ഇടവേളയ്ക്ക് ശേഷം അധികാരം തിരികെപ്പിടിക്കാനുള്ള പ്രയത്നത്തിലാണ് ബിജെപി. നഷ്ടപ്രതാപം വീണ്ടെടുക്കുക ലക്ഷ്യമിട്ട് കോൺഗ്രസും മൽസരരംഗത്തുണ്ട്.
ശനിയാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എഎപിക്ക് അനുകൂലമായ വിധിയാണ് നല്‍കിയത്. 48 മുതല്‍ 68 വരെ സീറ്റുകള്‍ എഎപിക്കും 2 മുതല്‍ 15 വരെ സീറ്റുകള്‍ ബിജെപിക്കും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് സീറ്റൊന്നും കരുതിവെക്കുന്നില്ല. എഎപി കേന്ദ്രങ്ങള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിപ്പറഞ്ഞ ബിജെപി കനത്ത ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. എക്‌സിറ്റ് പോളിനല്ല, എക്‌സാറ്റ് (യഥാര്‍ഥ) പോളിനായി കാത്തിരിക്കാനാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ