ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് തിവാരി രാജിക്കത്ത് നല്‍കി. എന്നാല്‍ ദേശീയ നേതൃത്വം രാജി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ഡല്‍ഹി ഘടകം പുനഃസംഘടിപ്പിക്കുന്നത് വരെ അധ്യക്ഷ സ്ഥാനത്ത് തുടരാൻ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചുവെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
തിവാരിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന് മുമ്പും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ തത്കാലം അതു വേണ്ടെന്നാണ് അന്നും നിലപാടെടുത്തത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടായിരുന്നു ഈ തീരുമാനം. തിരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി 70 ൽ 62 സീറ്റുകളും നേടി. ഏട്ടു സീറ്റുകൾ മാത്രമെ ബിജെപിക്ക് ലഭിച്ചുള്ളൂ. 2015 തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ മാത്രമായിരുന്നു ബിജെപി ജയം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ