ശ്രീനഗർ: ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ അനന്തരവൻ ഇസ്മയിൽ അൽവി എന്നറിയപ്പെടുന്ന ഫൗജിഭായി കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ജമ്മു കശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ഇതിൽ ഒരാൾ ഇസ്മയിൽ അൽവി ആണെന്നാണ് വിവരം. പുൽവാമയിലെ കങ്കൻ പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ.
2019ൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ ബോംബുകൾ നിർമിച്ച് നൽകിയത് ഇസ്മായിൽ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജെയ്‌ഷെ വിഭാഗത്തിന്റെ സ്‌ഫോടന വിദഗ്ധനാണ് ഇയാൾ. കഴിഞ്ഞയാഴ്ച പുൽവാമയിൽ സൈന്യം തകർത്ത ചാവേർ ഭീകരാക്രമണ പദ്ധതിക്ക് പിന്നിലും ഇസ്മായിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. കീഴടങ്ങാൻ ആവശ്യപ്പെട്ട സൈന്യത്തിന് നേരെ സംഘം വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരിൽ നിന്നും നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൈന്യം കണ്ടെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ