പറ്റ്ന: ബിഹാറിൽ എൻഡിഎ ഭരണം നിലനിർത്തിയതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിന് പുതിയ ദശാബ്ദമെന്ന് മോദി പറഞ്ഞു. വികസനത്തിനുള്ള വിധിയെഴുത്താണിതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങളോട് നന്ദി പറഞ്ഞു. ഇത് ബിഹാറിലെ ജനങ്ങളുടെ വിജയമെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.
125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ ഭരണം നിലനിര്‍ത്തിയത്. സഖ്യത്തിലെ വലിയ കക്ഷിയായി ബിജെപി തെരഞ്ഞെടുക്കപ്പെട്ടു. 74 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. 43 സീറ്റുകള്‍ മാത്രമാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് ലഭിച്ചത്.
മഹാസഖ്യം 110 സീറ്റുകള്‍ നേടി. 75 സീറ്റുകള്‍ നേടിയ ആര്‍ജെഡിയാണ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 70 സീറ്റുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസ് 19 സീറ്റുകളാണ് നേടിയത്. ഇടതുപാര്‍ട്ടികള്‍ 16 സീറ്റുകള്‍ നേടി. ബിഹാറില്‍ നിര്‍ണായകമാകുമെന്ന് കരുതിയ ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒരു സീറ്റ് മാത്രമാണ് നേടിയത്. അസദുദ്ദീന്‍ ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി അഞ്ചു സീറ്റുകള്‍ നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ