ദേശീയം

'ആത്മനിര്‍ഭര്‍ ഭാരത്-3.0', 2.65 ലക്ഷം കോടി രൂപയുടെ  12 സുപ്രധാന പ്രഖ്യാപനങ്ങള്‍, ഉത്തേജക പാക്കേജ് വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചും മറ്റും സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാന്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ മൂന്നാം ഘട്ടത്തില്‍ 12 സുപ്രധാന പ്രഖ്യാപനങ്ങളാണ് നടത്തിയത്. മൊത്തം 2.65 ലക്ഷം കോടി രൂപയുടെ പ്രഖ്യാപനങ്ങളാണ് നടത്തിയതെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തേജക പാക്കേജ് ജിഡിപിയുടെ 15 ശതമാനം വരുമെന്ന് പറഞ്ഞ നിര്‍മ്മലാ സീതാരാമന്‍ സമഗ്രമേഖലയെ സ്പര്‍ശിക്കുന്നതാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ മൂന്നാം ഘട്ടമെന്ന് വ്യക്തമാക്കി. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന പ്രഖ്യാപിച്ചതാണ് ഇതില്‍ പ്രധാനം.ദീപാവലി സമ്മാനമായാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.

പ്രതിമാസം 15000 രൂപയില്‍ താഴെ വേതനത്തിന് ജോലി ചെയ്യുന്നവര്‍ക്കും ഇപിഎഫ്ഒയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കും ഒരേ പോലെ പ്രയോജനം ചെയ്യുന്നതാണ് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന. ജീവനക്കാരുടെ പിഎഫ് വിഹിതം നിശ്ചിത കാലയളവ് വരെ സര്‍ക്കാര്‍ അടയ്ക്കും. അതിന് പുറമേ സ്ഥാപനങ്ങള്‍ക്ക് രണ്ടുവര്‍ഷം വരെ സബ്‌സിഡിയും അനുവദിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് 900 കോടി രൂപ നീക്കിവെച്ചതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ യോജന പ്രകാരം 10000 രൂപ അധികം അനുവദിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
 
ഒക്ടോബര്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജനയുടെ പ്രയോജനം ലഭിക്കുക. ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിച്ചവരുടെ  സ്ഥാപനങ്ങള്‍ക്ക് രണ്ടുവര്‍ഷം വരെ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ച് ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ജോലി നഷ്ടപ്പെട്ട ശേഷം ഒക്ടോബര്‍ ഒന്നുമുതല്‍ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിച്ചവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് പറഞ്ഞ ധനമന്ത്രി ഭവനനിര്‍മ്മാണ മേഖലയിലും കൂടുതല്‍ തുക അനുവദിച്ചു. ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ കൂടുതല്‍ തുകയാണ് പ്രഖ്യാപിച്ചത്. നഗരമേഖലയിലെ ഭവനനിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയില്‍ 18000 കോടി രൂപയാണ് അധികം അനുവദിച്ചത്. ഇത് ഏകദേശം 30 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.കാര്‍ഷിക മേഖലയ്ക്കും കൂടുതല്‍ പണം വകയിരുത്തിയിട്ടുണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ വളത്തിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ 65000 കോടി രൂപ കൂടി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

നിര്‍മ്മാണം, അടിസ്ഥാന സൗകര്യവികസനം തുടങ്ങി സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് നിര്‍ണായകമായ മേഖലകള്‍ക്ക്് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതാണ് ഉത്തേജക പാക്കേജ്.  കോവിഡ് മൂലം പ്രതിസന്ധിയിലായ ആരോഗ്യരംഗം അടക്കം 26 മേഖലകളുടെ പ്രോത്സാഹനത്തിന് ക്രെഡിറ്റ്് ഗ്യാരണ്ടി സപ്പോര്‍ട്ട് സ്‌കീം പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷം കൊണ്ട് വായ്പ തിരിച്ചടച്ചാല്‍ മതി. ആദ്യ വര്‍ഷം വായ്പയ്ക്ക് മൊറട്ടോറിയം അനുവദിക്കും. തുടര്‍ന്നുള്ള നാലുവര്‍ഷം കൊണ്ട് പണം തിരിച്ചടച്ചാല്‍ മതിയെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന മേഖലയുടെ വികസനത്തിന് നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ 6000 കോടി രൂപയുടെ ഓഹരിനിക്ഷേപം നടത്തുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ