ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തില്‍ വലിയ തോതിലുള്ള ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ വന്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന നാലു ഭീകരരെ ജമ്മു കശ്മീരില്‍ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് വലിയ തോതിലുള്ള ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി അറിയിച്ചത്. യോഗത്തില്‍ പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി, രഹസ്യാന്വേഷണ ഏജന്‍കളുടെ പ്രതിനിധികള്‍ തുടങ്ങിയവരാണ് പങ്കെടുത്തത്.
കഴിഞ്ഞ ദിവസം നഗ്രോട്ട ഏറ്റുമുട്ടലിലാണ് ഇന്ത്യയിലേക്ക്് നുഴഞ്ഞുകയറിയ നാലുഭീകരരെ സുരക്ഷാ സേന വധിച്ചത്. ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂറാണ് നീട്ടത്. ഇവര്‍ ജെയ്ഷ-ഇ- മുഹമ്മദ് എന്ന ഭീകര സംഘടനയുടെ അംഗങ്ങളാണെന്നാണ് സുരക്ഷാ സേന പറയുന്നത്. വലിയ തോതിലുള്ള ഭീകരാക്രമണത്തിനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും ജമ്മു കശ്മീര്‍ ഐജി മുകേഷ് സിംഗ് പറയുന്നു. അന്വേഷണം തുടരുകയാണ്. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് ലഭിച്ച ആയുധങ്ങള്‍ വലിയ തോതിലുള്ള ഭീകരാക്രമണത്തിന് സംഘം പദ്ധതിയിട്ടിരുന്നതായി സൂചന നല്‍കുന്നതാണ്. മുന്‍പ് ഇത്തരത്തില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്നും ഐജി പറയുന്നു.
അതിനിടെയാണ് മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഭീകരര്‍ വലിയ തോതിലുള്ള ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നത്. നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ