ബാരാബങ്കി (ഉത്തര്‍പ്രദേശ്): ഹാഥ്‌രസില്‍ മേല്‍ജാതിക്കാരുടെ അക്രമത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്. 'തന്നിഷ്ടക്കാരി'യായ പെണ്‍കുട്ടി പ്രതിയെ വയലിലേക്കു വിളിച്ചുവരുത്തിയതാണെന്ന് ബാരാബങ്കിയിലെ ബിജെപി നേതാവ് രഞ്ജിത് ബഹാദൂര്‍ ശ്രീവാസ്തവ പറഞ്ഞു. കേസില്‍ പ്രതികളായ നാലുപേരും 'നിഷ്‌കളങ്കര്‍' ആണെന്നും ശ്രീവാസ്തവ ടിവി ചാനല്‍ പരിപാടിയില്‍ അവകാശപ്പെട്ടു.
''അവരു തമ്മില്‍ ബന്ധമുണ്ടായിരുന്നു. അവള്‍ അവനെ വയലിലേക്കു വിളിച്ചുവരുത്തിയതായിരിക്കും. ഇതെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്.''- ശ്രീവസ്തവ പറഞ്ഞു.
''ഇങ്ങനെയുള്ള പെണ്‍കുട്ടികളൊക്കെ ചില പ്രത്യേക സ്ഥലങ്ങളിലാണ് മരിച്ചുകിടക്കുന്നതായി കാണുക. കരിമ്പിന്‍ പാടത്തും ചോള വയലിലുമൊക്കെയാണ ഇവരെ കാണുക. പൊക്കം കുറഞ്ഞ നെല്‍വയലിലും ഗോതമ്പു പാടത്തുമൊന്നും ഇവരെ കാണാത്തത് എന്താണ്?'' - ശ്രീവാസ്തവ ചോദിച്ചു.
ഇത്തരം കുറ്റകൃത്യങ്ങളൊന്നും നടക്കുമ്പോള്‍ ആരും കണ്ടിട്ടില്ല. അവരെ വലിച്ചിഴച്ച് അവിടേക്ക് എത്തിക്കുന്നതും ആരും കണ്ടിട്ടില്ല.- ബിജെപി നേതാവ് പറഞ്ഞു.
ആ നാലു പേരും നിരപരാധികളാണ്. അവരെ ജയിലില്‍ അടച്ച് യുവത്വം നഷ്ടപ്പെടുത്തരുത്. അവര്‍ നിരപരാധികളൈന്നു തെളിഞ്ഞാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുക്കുമോ- ശ്രീവാസ്തവ ചോദിച്ചു.
അക്രമത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ബിജെപി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇങ്ങനെയൊരാള്‍ ഒരു പാര്‍ട്ടിയുടെ നേതാവ് എന്നു വിളിക്കപ്പെടാന്‍ അര്‍ഹനല്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. ശ്രീവാസ്തവയ്ക്കു നോട്ടീസ് അയയ്ക്കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
നേരത്തെ ബലിയയില്‍നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ് സിങ് സമാനമായ പരാമര്‍ശം നടത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ തടയാന്‍ പെണ്‍കുട്ടികളെ സംസ്‌കാരമനുസരിച്ച് വളര്‍ത്തണം എന്നായിരുന്നു സുരേന്ദ്ര സിങ്ങിന്റെ പരാമര്‍ശം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ