ലഖ്‌നൗ:മുഖ്യമന്ത്രിയുടെ ധനസഹായം ലഭിക്കുന്നതിനായി സ്വന്തം സഹോദരിയെ വിവാഹം ചെയ്ത് യുവാവ്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണു സംഭവം. മുഖ്യമന്ത്രിയുടെ ‘സാമൂഹിക് വിവാഹ യോജന പദ്ധതി’യുടെ ആനുകൂല്യം ലഭിക്കാന്‍ സാമൂഹ്യ ക്ഷേമവകുപ്പ് നടത്തിയ സമൂഹ വിവാഹത്തിലായിരുന്നു ഇരുവരുടെയും വിവാഹം.
ശനിയാഴ്ച തുണ്ഡ്‌ല ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫിസില്‍ വച്ചായിരുന്നു വിവാഹം. നവദമ്പതികള്‍ സഹോദരിയും സഹോദരനുമാണെന്നു നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണു സംഭവം പുറത്തായത്. ഇവര്‍ക്കൊപ്പം മറ്റു 51 ദമ്പതികളും വിവാഹിതരായിരുന്നു. ഇരുവർക്കുമെതിരെ നടപടിയെടുക്കുമെന്ന് തുണ്ഡ്‌ല ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫിസർ നരേഷ് കുമാർ പറഞ്ഞു.
‘സാമൂഹിക് വിവാഹ യോജന പദ്ധതി’ പ്രകാരം, വിവാഹിതരാകുന്ന ഓരോ ദമ്പതികള്‍ക്കും 35,000 രൂപയാണ് സർക്കാർ ധനസഹായമായി നൽകുന്നത്. വധുവിന്‍റെ ബാങ്ക് അക്കൗണ്ടില്‍ 25,000 രൂപ നിക്ഷേപിക്കുകയും 10,000 രൂപയുടെ സമ്മാനങ്ങളുമാണു നല്‍കുന്നത്. നേരത്തയും നിരവധി ആളുകൾ സമാനമായ രീതിയിൽ വിവാഹിതരായിരുന്നു. 2018ല്‍ നടന്ന സമൂഹ വിവാഹത്തില്‍, മുന്‍പ് വിവാഹിതരായവര്‍ വീണ്ടും വിവാഹം ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ