ദേശീയം

ഐഎസിൽ ചേർന്ന് അഫ്​ഗാൻ ജയിലിൽ കഴിയുന്ന മലയാളി യുവതികളെ തിരികെ കൊണ്ടു വന്നേക്കില്ല; പരിഗണിക്കേണ്ടെന്ന നിലപാടില്‍ കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഭീകര സം​ഘടനയായ ഐഎസിൽ ചേർന്നതിനു ശേഷം കീഴടങ്ങി അഫ്ഗാൻ ജയിലിൽ കഴിയുന്ന മലയാളികളായ നാല് ഇന്ത്യൻ യുവതികളെയും രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നേക്കില്ല. യുദ്ധത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളായ മലയാളികളാണ് അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്നത്. സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരാണ് ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേർന്നത്.

2016–18 കാലത്ത് ഭർത്താക്കന്മാർക്കൊപ്പം ഇവർ അഫ്ഗാനിലെ നൻഗർഹറിലേക്ക് പോകുകയായിരുന്നു. എന്നാൽ  ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരും അഫ്ഗാനിസ്ഥാൻ – യുഎസ് സൈനികരുമായി നടന്ന വിവിധ ഏറ്റുമുട്ടലുകളിൽ ഇവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു. തുടർന്ന് 2019 ഡിസംബറിൽ സോണിയ, മെറിൻ, നിമിഷ, റഫീല എന്നിവർ അഫ്ഗാൻ പൊലീസിന് കീഴടങ്ങി. ഇവരെ കാബൂളിലെ ജയിലിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകണമെന്ന് അഫ്ഗാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരി​ഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. 

13 രാജ്യങ്ങളിൽ നിന്നായി 408 ഐഎസ് അംഗങ്ങൾ അഫ്ഗാനിലെ ജയിലുകളിൽ കഴിയുന്നതായി ഏപ്രിൽ 27ന് അഫ്ഗാൻ നാഷനൽ ഡയക്ടറേറ്റ് ഓഫ് സെക്യൂരിറ്റി തലവൻ അഹമ്മദ് സിയ സറാജ് പറഞ്ഞിരുന്നു. നാല് ഇന്ത്യക്കാർ, 16 ചൈനക്കാർ, 299 പാകിസ്ഥാനികൾ, രണ്ട് ബംഗ്ലദേശുകാർ, രണ്ട് മാലദ്വീപ് സ്വദേശികൾ തുടങ്ങിയവരാണ് ജയിലിലുള്ളത്. ഇവരെ അതത് രാജ്യങ്ങളിലേക്ക് കയറ്റിവിടുന്നതുമായി ബന്ധപ്പെട്ട് സർക്കാരുകളുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഇതു സംബന്ധിച്ച് പ്രതികരിക്കാൻ ഡൽഹിയിലെ അഫ്ഗാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. എന്നാൽ ഇന്ത്യയുടെ മറുപടിക്ക് കാത്തിരിക്കുകയാണെന്ന് കാബൂളിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം, ഐഎസിൽ ചേർന്ന നാലു വനിതകളെയും തിരികെ കൊണ്ടുവരുന്നതിൽ ഇന്ത്യൻ ഏജൻസികൾക്കിടയിൽ ഭിന്നതയുണ്ടെന്നും അവരെ തിരികെ എത്തിക്കുന്നതിന് അനുവാദം നൽകാൻ ഇടയില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. കീഴടങ്ങിയതിനു ശേഷം കുട്ടികൾ ഒപ്പമുള്ള യുവതികളുമായി ഇന്ത്യൻ സുരക്ഷ ഉദ്യോഗസ്ഥർ അഭിമുഖം നടത്തിയിരുന്നു. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് കരുതിയിരുന്നു. എന്നാൽ അഭിമുഖത്തിൽ യുവതികൾ തീവ്ര നിലപാടുള്ളവരാണെന്ന് മനസിലായെന്നും ഫ്രാൻസിന്റെ മാതൃകയിൽ ഇവരെ അവിടെ തന്നെ വിചാരണ ചെയ്യാൻ അനുവദിക്കണമെന്ന് അഫ്ഗാൻ അധികൃതരോട് അഭ്യർഥിക്കണമെന്നാണു കരുതുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

പുരുഷന്മാരും സ്ത്രീകളുമടക്കം 21 അംഗ മലയാളിസംഘം അഫ്ഗാനിസ്ഥാനിലേക്ക് കേരളത്തിൽ നിന്ന് പോയതായി ചൂണ്ടിക്കാട്ടി 2017ൽ എൻഐഎ ചാർജ്ഷീറ്റ് സമർപ്പിച്ചിരുന്നു. കാസർകോട് സ്വദേശിയായ സോണിയ സെബാസ്റ്റ്യൻ ഭർത്താവ് അബ്ദുൽ റഷീദ് അബ്ദുല്ലയ്ക്കൊപ്പം 2016 മെയ് 31ന് മുംബൈ വിമാനത്താവളത്തിലൂടെയാണ് ഇന്ത്യ വിട്ടത്. മെറിൻ ജേക്കബ് പാലക്കാട് സ്വദേശിയായ ബെസ്റ്റിൻ ജേക്കബിനെ (യഹ്യ) വിവാഹം ചെയ്തും നിമിഷ ബെസ്റ്റിന്റെ സഹോദരൻ ബെക്സണെ വിവാഹം ചെയ്തുമാണ് രാജ്യം വിട്ടത്. കാസർകോട് സ്വദേശിയായ ഡോ. ഇജാസ് കല്ലുകെട്ടിയയ്ക്കൊപ്പമാണ് റഫീല ഇന്ത്യ വിടുന്നത്. പിന്നീട് അഫ്ഗാനിലുണ്ടായ ആക്രമണങ്ങളിൽ ഭർത്താക്കന്മാർ കൊല്ലപ്പെട്ടതിനു പിന്നാലെ കുഞ്ഞുങ്ങളുമായി ഇവർ കീഴടങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി