ന്യൂഡൽഹി: താമസരേഖകളില്ലാത്തവർക്കും വാക്സിൻ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കേന്ദ്രം. മറിച്ചുള്ള റിപ്പോർട്ടുകൾ വാസ്തവമല്ലെന്ന് കേന്ദ്രം വാർത്താക്കുറിപ്പിൽ പറഞ്ഞു. ഫോൺ നമ്പർ, വിലാസം, എന്നിവ വാക്സിൻ സ്വീകരിക്കാൻ വേണ്ട. എന്നാൽ തിരിച്ചറിയൽ രേഖ ആവശ്യമാണ്.
നിർദ്ദിഷ്ട ഒമ്പത് തിരിച്ചറിയൽ കാർഡുകളിലൊന്നോ സ്വന്തമായി മൊബൈൽ ഫോണോ ഇല്ലാത്തവർക്കായി പ്രത്യേക വാക്‌സിനേഷൻ സെഷനുകൾ സംഘടിപ്പിക്കുന്നതിന് വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. ഇന്റർനെറ്റ്, സ്മാർട്ട്ഫോൺ സൗകര്യം ഇല്ലാത്തവർക്ക് സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യ ഓൺ സൈറ്റ് രജിസ്ട്രേഷൻ ഉണ്ട്. ഇതുവഴി വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യാനാകും. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലേക്കുമുള്ള വിവരങ്ങൾ വാക്‌സിൻ നൽകുന്നയാൾ രേഖപ്പെടുത്തും. വാക്‌സിൻ സ്വീകരിക്കുന്നയാൾ അടിസ്ഥാന വിവരങ്ങൾ മാത്രം നൽകിയാൽ മതിയാവും.
കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാജ്ഞാനം, സ്മാർട്ട്ഫോൺ, തിരിച്ചറിയൽ രേഖകൾ തുടങ്ങിയ കാര്യങ്ങൾ പലയാളുകളേയും വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് തടയുന്നുണ്ട്. ഇതൊന്നും ഇല്ലാതെ വാക്സിൻ ലഭിക്കില്ലെന്നാണ് പലരുടേയും ധാരണ. എന്നാൽ വാസ്തവം അതല്ലെന്നാണ് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ