ന്യൂഡല്‍ഹി: ബിസിനസ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് മാനേജിങ് എഡിറ്റര്‍ സുനില്‍ ജെയിന്‍ അന്തരിച്ചു. 58 വയസായിരുന്നു. കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു മരണമെന്ന് സഹോദരി സന്ധ്യ ജെയിന്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ സുനില്‍ ജെയിനിന് ഒരുതവണ ഹൃദയാഘാതം സംഭവിച്ചിരുന്നുവെങ്കിലും അദ്ദേഹം അതിനെ അതിജീവിച്ചിരുന്നു. എന്നാല്‍ രാത്രിയില്‍ വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയായിരുന്നുവെന്നും സന്ധ്യ ജെയിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ സുനിൽ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഓക്‌സിജന്‍ നില താഴുന്നതിനെക്കുറിച്ചുള്ള ട്വീറ്റുകളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന സൂചനകളുണ്ടായിരുന്നു. എയിംസില്‍ പ്രവേശിപ്പിച്ചെന്നും നിലവില്‍ സുരക്ഷിത കരങ്ങളിലാണെന്നുമാണ് സുനില്‍ ജെയിനിന്റെ അവസാനത്തെ ട്വീറ്റ്.
ഏറെക്കാലമായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിനൊപ്പം ജോലി ചെയ്ത് വരികയായിരുന്നു സുനില്‍ ജെയിന്‍. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം കണ്‍സള്‍ട്ടന്റായി ജോലി ചെയ്തു. തുടര്‍ന്ന് എഫ്‌ഐസിസിഐയിലും പ്രവര്‍ത്തിച്ചു. 1991ലാണ് മാധ്യമപ്രവര്‍ത്തന മേഖലയിലേക്ക് കടക്കുന്നത്. ഇന്ത്യ ടുഡേ മാഗസിന്‍, ബിസിനസ്സ് സ്റ്റാന്റേഡില്‍ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
സുനില്‍ ജെയിനിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ടൈംസ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണ്‍ ഇന്ദു ജെയ്നും കോവിഡ് അനുബന്ധ പ്രശ്‌നങ്ങളെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. 84 വയസ്സായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ