ലഖ്‌നൗ : പെട്രോള്‍- ഡീസല്‍ വില വര്‍ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ, വിചിത്ര വാദവുമായി ബിജെപി മന്ത്രി. രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. നാലുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്ന, വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ പെട്രോള്‍ ആവശ്യമായി വരുന്നുള്ളൂ. അതുകൊണ്ടു തന്നെ 95 ശതമാനം പേരെയും ഇന്ധന വില ബാധിക്കുന്ന വിഷയമെല്ലെന്ന് അദ്ദേഹം ജലൗനില്‍ പറഞ്ഞു.
ആളോഹരി വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധന വില വര്‍ധന വളരെ കുറവാണെന്നും ഉപേന്ദ്ര തിവാരി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ 100 കോടി ജനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്സീൻ നൽകി. സൗജന്യ ചികിൽസ നൽകി. വീടുകൾ തോറും മരുന്നുകൾ എത്തിച്ചു. നിങ്ങൾ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യൂ. യുപിയിൽ അത്രമാത്രം ഇന്ധനവില കൂടിയിട്ടില്ലെന്നും തിവാരി പറഞ്ഞു.
2014-നു മുമ്പുള്ള സ്ഥിതിവിവരക്കണക്കുകളുമായി താരതമ്യം ചെയ്താൽ, യോഗി-മോദി സർക്കാരിന്റെ കാലത്ത് ആളോഹരി വരുമാനം ഇരട്ടിയായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്ത് ഇന്ധന വില ദിനം പ്രതി കുതിച്ചുയരുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 100 കടന്നു. മധ്യപ്രദേശിലെ ഭോപ്പാലിൽ പെട്രോൾ വില 115 കടന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ