ചണ്ഡീഗഡ്: കാർഷിക നിയമങ്ങൾക്കെതിരായ സമരം പഞ്ചാബിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അമരിന്ദർ സിങ്. കർഷകർ സമരം തുടങ്ങിയതിനു ശേഷം ആദ്യമായാണ് പഞ്ചാബ് മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രതികരണം നടത്തുന്നത്. ഇന്ന് 113 കേന്ദ്രങ്ങളിലാണു കർഷകർ പ്രതിഷേധിക്കുന്നത്. പിന്നാലെയാണ് ആശങ്ക അറിയിച്ച് അമരിന്ദർ രംഗത്തെത്തിയിരിക്കുന്നത്.
സമരം ചെയ്യുന്നവർ കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്നും പഞ്ചാബിനെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പഞ്ചാബിനെ ശല്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
'കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുകയാണു ലക്ഷ്യമെങ്കിൽ നിങ്ങളുടെ പ്രതിഷേധം ഡൽഹിയിലേക്കു മാറ്റുക. പഞ്ചാബിനെ ശല്യം ചെയ്യരുത്. സമരം ഞങ്ങളുടെ വികസനത്തെ ബാധിക്കുന്നു. കർഷകരുടെ ആവശ്യപ്രകാരം പഞ്ചാബ് സർക്കാർ കരിമ്പിന്റെ വില വർധിപ്പിച്ചിട്ടുണ്ട്'– ഹോഷിയാർപൂർ ജില്ലയിലെ ഒരു പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
കാർഷിക നിയമത്തിൽ പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദലിനെയും മകൻ സുഖ്ബിർ സിങ് ബാദലിനെയും അദ്ദേഹം കുറ്റപ്പെടുത്തി.
'അകാലിദൾ ആദ്യം കാർഷിക നിയമങ്ങളെ അംഗീകരിക്കുകയും പിന്നീടു കർഷകരുടെ സമ്മർദം ശക്തമായതോടെ യു– ടേൺ അടിക്കുകയും ചെയ്തു. ഓർഡിനൻസുകൾ അകാലി ദളിന്റെ കൂടി അംഗീകാരത്തോടു കൂടിയാണു പാസാക്കിയത്. ഓർഡിനൻസ് വരുമ്പോൾ ബട്ടിൻഡ എംപി ഹർസിമ്രത് കൗർ ബാദലും മന്ത്രിസഭയിൽ ഉണ്ടായിരുന്നു'– അമരിന്ദർ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ