ന്യൂഡൽഹി: വരൾച്ച രൂക്ഷമായതോടെ കിണറ്റിലിറങ്ങി വെള്ളം ശേഖരിക്കേണ്ട ഗതികേടിൽ മധ്യപ്രദേശിലെ ജനങ്ങൾ. കനത്ത വരൾച്ചയെത്തുടർന്ന് കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന മധ്യപ്രദേശിലെ ദിന്തോരി ജില്ലലെ ഗുസിയ ഗ്രാമത്തിലെ സ്ത്രീകളടക്കമുള്ളവർക്കാണ് ദുരവസ്ഥ. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.
സ്ത്രീകൾ കിണറ്റിലിറങ്ങി വെള്ളം കോരിയെടുക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഏറെ താഴ്ചയുള്ള കിണറിന്റെ മധ്യത്തിലായി ചെറിയൊരു കുഴിയിൽ മാത്രമാണ് വെള്ളമുള്ളത്. കയർ ഉപയോഗിക്കാതെ പടവുകൾ ചവിട്ടിയാണ് സ്ത്രീകൾ കിണറ്റിലിറങ്ങുന്നതും കയറുന്നതും. മുകളിൽ നിൽക്കുന്നവർ താഴേക്ക് ഇട്ടുകൊടുക്കുന്ന പാത്രങ്ങളിൽ വെള്ളം നിറച്ചു കൊടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഗ്രാമത്തിൽ മൂന്ന് കിണറുകളാണുള്ളത്. സ്ഥിരമായി വെള്ളം കോരുന്ന ഇവ മൂന്നും ഏകദേശം വറ്റിയ നിലയിലാണ്. ഇതോടെ കുടിവെള്ളത്തിനായി ദീർഘദൂരം യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളത്.
എല്ലാ കാലവും തങ്ങൾക്കു കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും, ഭരണകൂടത്തിന്റെ ഭാഗത്തു നിന്നു നടപടികളൊന്നുമില്ലെന്നും ഗ്രാമവാസികൾ പരാതിപ്പെടുന്നു. സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും തെരഞ്ഞെടുപ്പു സമയത്തു മാത്രമേ ഇവിടെ വരാറുള്ളൂ. കുടിവെള്ളം കൃത്യമായി ലഭിക്കുന്നതു വരെ വോട്ട് ബഹിഷ്കരിക്കാനാണ് തങ്ങളുടെ തീരുമാനം. സർക്കാരിൽ നിന്ന് തങ്ങൾക്കു വേണ്ടത് വെള്ളം മാത്രമാണെന്നും ഗ്രാമവാസികൾ പറയുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ