ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം ഇന്ന് മുതല്‍. ജര്‍മനി,ഡെന്‍മാര്‍ക്ക്,ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. നയതന്ത്രതല ചര്‍ച്ചകള്‍ക്കൊപ്പം പ്രമുഖ വിദേശ കമ്പനികളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
മൂന്ന് ദിവസത്തെ വിദേശ പര്യടനത്തിനായി പുറപ്പെടുന്ന പ്രധാനമന്ത്രി ആദ്യം സന്ദര്‍ശിക്കുന്നത് ജര്‍മനിയാണ്. ജര്‍മന്‍ ചാന്‍സലറായി ഉലാവ് ഷോള്‍സ് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും. ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുള്ള സംഘത്തിലുണ്ട്. ഇന്ത്യ-ജര്‍മനി ഇന്റര്‍ കണ്‍സള്‍ട്ടേഷന്‍സിന്റെ ഭാഗമായി ജര്‍മന്‍ വ്യവസായ പ്രമുഖരുമായി ഇന്ത്യന്‍ സംഘം കൂടിക്കാഴ്ച നടത്തും.
മറ്റന്നാള്‍ ഡെന്‍മാര്‍ക്ക് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഡച്ച് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക്‌സണുമായി കൂടിക്കാഴ്ച നടത്തും. ഡന്മാര്‍ക്കില്‍ ആദ്യമായാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് മുതല്‍ സ്മാര്‍ട് സിറ്റി നിര്‍മാണത്തില്‍ വരെ അഞ്ച് വര്‍ഷത്തേക്കുള്ള സഹകരണം ഉറപ്പാക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. ഡെന്‍മാര്‍ക്കിലെ ഇന്ത്യക്കാരെയും പൊതുപരിപാടിയില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
മൂന്നാം ദിവസം ഫ്രാന്‍സിലെത്തുന്ന പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് സ്ഥാനത്തേക്ക് മാക്രോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണ് ഇത്.
ഈ വാര്‍ത്ത കൂടി വായിക്കാം 'മോദിയെ തൊട്ടുപോകരുത്; അന്ന് ബാല്‍ താക്കറെ പറഞ്ഞു', ശിവസേനയുടെ ഹിന്ദുത്വ നിലപാടില്‍ മാറ്റമില്ല: ഉദ്ധവ്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ