ജയ്പൂര്‍: ഛത്തിസ്‌ഡിനും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ബിജെപി നിയമസഭാ കക്ഷി അംഗങ്ങളുടെ യോഗം ഇന്ന് ചേരും. പാര്‍ട്ടിയുടെ കേന്ദ്രനിരീക്ഷകര്‍ എംഎല്‍എമാരുമായി ഒറ്റക്ക് ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും യോഗം ചേരുക. വൈകീട്ടോടെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിരോധമന്ത്രി രാജനാഥ് സിങ്, വിനോദ് താവ്‌ഡെ, സരോജ് പാണ്ഡെ എന്നിവരാണ് കേന്ദ്രനിരീക്ഷകര്‍. ജയ്പൂരിലെത്തിയ അവര്‍ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ അവര്‍ ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ആദ്യ ഒരുവര്‍ഷം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശമാണ് അവര്‍ വച്ചത്. അതിനുശേഷം സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചനയും ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്പീക്കര്‍ പദവി വാഗ്ദാനം ചെയ്‌തെങ്കിലും അത് സ്വകരിക്കില്ലെന്ന് വസുന്ധരയുമായി അടുത്ത ബന്ധമുള്ള നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വസുന്ധരെ രാജെക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരുവിഭാഗം എംഎല്‍എമാര്‍ രംഗത്തുവന്നിരുന്നു. എംപി സ്ഥാനം രാജിവച്ച മഹന്ത് ബാലക്‌നാഥാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി നേതൃത്വം പരിഗണിക്കുന്നത്. കൂടാതെ മുന്‍ കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ റാം മേഘ് വാള്‍, ഗജേന്ദ്ര സിങ് ഷെഖാവത്ത്, അശ്വനി വൈഷ്ണവ് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ