ബംഗളൂരു: കര്‍ണാടകയില്‍ കൊറിയര്‍ തട്ടിപ്പില്‍ സോഫ്റ്റ്‌വെയര്‍ കമ്പനി ഉടമയുടെ 2.3 കോടി രൂപ നഷ്ടമായെന്ന് പരാതി. സോഫ്റ്റ് വെയര്‍ കമ്പനി ഉടമയുടെ പേരില്‍ വിദേശത്തേയ്ക്ക് അയച്ച പാര്‍സലില്‍ മയക്കുമരുന്നും പാസ്‌പോര്‍ട്ടുകളും ഉണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തിയാണ് തട്ടിപ്പിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. താങ്കളുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി കണ്ടെത്തിയതായും പണം നഷ്ടപ്പെടാതിരിക്കാന്‍ ആര്‍ബിഐയിലേക്ക് പണം കൈമാറാനും ആവശ്യപ്പെട്ടാണ് തട്ടിപ്പുകാര്‍ കമ്പനി ഉടമയെ കെണിയില്‍ വീഴ്ത്തിയതെന്നും പൊലീസ് പറയുന്നു.
ഫെബ്രുവരി ആറിനാണ് സോഫ്റ്റ്‌വെയര്‍ കമ്പനി ഉടമയെ തട്ടിപ്പുകാര്‍ ആദ്യം വിളിച്ചത്. കൊറിയര്‍ കമ്പനിയിലെ ജീവനക്കാരനാണ് എന്ന് പറഞ്ഞാണ് വിളിച്ചത്. താങ്കളുടെ പേരിലുള്ള ഒരു പാര്‍സല്‍ വിദേശത്തേയ്ക്ക് അയച്ചതായും കൊറിയറില്‍ 150 ഗ്രാം എംഡിഎംഎയും നാലു പാസ്‌പോര്‍ട്ടുകളും ഉള്‍പ്പെടുന്നതായും തട്ടിപ്പുകാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കമ്പനി ഉടമയ്‌ക്കെതിരെ മുംബൈ അന്ധേരി നര്‍ക്കോട്ടിക്‌സ് പൊലീസ് സ്റ്റേഷന്‍ കേസെടുത്തതായും അന്വേഷണം നടന്നുവരുന്നതായും കൊറിയര്‍ ജീവനക്കാരന്‍ എന്ന വ്യാജേന തട്ടിപ്പുകാരന്‍ ഭീഷണിപ്പെടുത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിസിപി ആണെന്ന് പറഞ്ഞ് വിളിച്ച് മറ്റൊരാള്‍ കൂടി ചേര്‍ന്ന് തന്റെ കോടികള്‍ തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. ഉടന്‍ മുംബൈയില്‍ എത്താനാണ് രണ്ടാമത്തെയാള്‍ പറഞ്ഞത്. അല്ലാത്തപക്ഷം അറസ്റ്റ് നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സ്‌കൈപ്പ് ഡൗണ്‍ലോഡ് ചെയ്ത് വീഡിയോ കോളിന് വരാന്‍ ആവശ്യപ്പെട്ടു. കാക്കി വേഷം ധരിച്ച ചിലരെ മുന്നില്‍ നിര്‍ത്തി പൊലീസ് സ്റ്റേഷന്റെ പ്രതീതി സൃഷ്ടിച്ചായിരുന്നു തട്ടിപ്പെന്നും പരാതിയില്‍ പറയുന്നു.
വീഡിയോയില്‍ സ്‌റ്റേഷന്‍ കണ്ടപ്പോള്‍ ഫോണില്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് കരുതി. വീഡിയോ കോളിനിടെ മയക്കുമരുന്ന് ഇടപാടില്‍ തനിക്ക് പങ്കില്ലെന്ന് കമ്പനി ഉടമ പറഞ്ഞു. എന്നാല്‍ താങ്കളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി കണ്ടെത്തിയതായാണ് തട്ടിപ്പുകാര്‍ പറഞ്ഞത്. ഇക്കാര്യം ആരോടും പറയരുതെന്നും സ്ലീപ്പര്‍ സെല്‍ താങ്കളെ നിരീക്ഷിക്കുന്നതായും പറഞ്ഞാണ് തട്ടിപ്പിന് ഇരയാക്കിയതെന്നും പരാതിയില്‍ പറയുന്നു.
പ്രശ്‌നം പരിഹരിക്കുന്നതിന് അക്കൗണ്ടിലെ മുഴുവന്‍ തുകയും ആര്‍ബിഐയിലേക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. അക്കൗണ്ടുകള്‍ വെരിഫൈ ചെയ്ത ശേഷം പണം തിരികെ നല്‍കാമെന്നും വാഗ്ദാനം ചെയ്തു.തുടര്‍ന്ന് തട്ടിപ്പുകാര്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണയായി പണം കൈമാറിയതോടെയാണ് കോടികളുടെ തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞതെന്നും കമ്പനി ഉടമ പറയുന്നു. വിവിധ ഇടപാടുകളിലായാണ് 2.3 കോടി രൂപ കൈമാറിയത്. സ്‌കൈപ്പ് കോള്‍ നിന്നതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായതായി തിരിച്ചറിഞ്ഞതെന്നും പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ