ന്യൂഡൽഹി: പുതിയ വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര മോട്ടോർ വാഹന ചട്ടം 2018 ഭേദഗതി വരുത്തി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. അടുത്ത ഏപ്രിൽ മുതലാണ് നിയമം പ്രബല്യത്തിലാകുക. വാഹനം ഷോറൂമിൽ നിന്ന് പുറത്തിറക്കുമ്പോൾ തന്നെ അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചു നൽകണമെന്ന് ചട്ടം നിർദേശിക്കുന്നു.
സംസ്ഥാന സർക്കാറുകൾ അനുവദിച്ചാൽ പഴയ വാഹനങ്ങളിലും വാഹന ഡീലർമാർക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചുനൽകാമെന്നും വിജ്ഞാപനത്തിൽ പറയുന്നു. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. നിലവിൽ ഡൽഹി, ഗുജറാത്ത്, ബംഗാൾ, അസം, മധ്യപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍വിദ്യ ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിക്കും. രജിസ്ട്രേഷന് നടത്തുന്ന വാഹനത്തിന്റെ എൻജിൻ നമ്പർ അടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. ഇതുവഴി വ്യാജ നമ്പർ പ്ലേറ്റിൽ ഒാടുന്നതും മോഷണം അടക്കമുള്ള കാര്യങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങൾ വരുത്താനോ ശ്രമിച്ചാൽ ഉപയോഗ ശൂന്യമാകുന്ന രീതിയിലാണ് അതിസുരക്ഷ നമ്പർ പ്ലേറ്റുകളുടെ നിർമാണം. ഇതുകൂടാതെ, തേർഡ് രജിസ്ട്രേഷൻ മാർക്ക്, വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള നിറം എന്നിവയും നമ്പർ പ്ലേറ്റിൽ ഉണ്ടായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ