മൂന്ന് മീറ്റര്‍ ഉയരത്തിലും പത്ത് മീറ്റര്‍ വീതിയിലുമായി വടക്ക് കിഴക്കന്‍ ബ്രസീലില്‍ കണ്ടെത്തിയ ചിതല്‍പ്പുറ്റുകളാണ് ശാസ്ത്രലോകത്തെ ഇപ്പോഴത്തെ സംസാരം. ബ്രിട്ടനോളം വിസ്താരത്തിലാണ് ഈ ചിതല്‍ക്കുന്നുകള്‍ വ്യാപിച്ച് കിടക്കുന്നത്. 4000 വര്‍ഷമെങ്കിലും ഇവയ്ക്ക് പഴക്കമുണ്ടാവാമെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ പ്രാഥമിക വിലയിരുത്തല്‍.
വടക്ക് കിഴക്കന്‍ ബ്രസീലില്‍ തേനീച്ചകളുടെ സാന്നിധ്യം കുറയുന്നതിനെ കുറിച്ചുള്ള പഠനത്തിനിടയില്‍ 2004 ലാണ് പ്രാണികളെയും ചെറുജീവികളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ മാര്‍ട്ടിന്‍ ഈ ചിതല്‍സാമ്രാജ്യം കണ്ടെത്തിയത്. ബ്രിട്ടണിലെ സല്‍ഫോര്‍ഡ് സര്‍വകലാശാലയിലെ അധ്യാപകനാണ് മാര്‍ട്ടിന്‍.
ഒരേ വിഭാഗത്തില്‍പ്പെട്ട ചിതലുകളാണ് ഇത്രയും വലിയ ചിതല്‍പ്പുറ്റ് തുരങ്കങ്ങള്‍ നിര്‍മ്മിച്ചതെന്നും ഗിസ പിരമിഡ്കാലം മുതലേ ഇവ പുറ്റുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ടാവുമെന്നുമാണ് ശാസ്ത്രലോകത്തിന്റെ അനുമാനം. രണ്ട് കോടിയോളം ചിതല്‍പ്പുറ്റുകള്‍ ജനവാസം തീരെയില്ലാത്ത ഈ പ്രദേശത്തുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഓരോ ചിതല്‍പ്പുറ്റും തമ്മില്‍ മുപ്പത് മുതല്‍ നാല്‍പ്പത് അടി വരെ അകലവുമുണ്ട്.
ചിതല്‍പ്പുറ്റുകളില്‍ പലതിലും ഇപ്പോഴും ചിതലുകള്‍ കഴിയുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ചില പുറ്റുകള്‍ക്കുള്ളില്‍ നിന്ന് ഉണങ്ങിയ ഇലകളും ധാന്യങ്ങളും സംഘം കണ്ടെടുത്തു. വര്‍ഷത്തില്‍ ഒന്നര മാസം മാത്രമാണ് ഇവിടെ മഴ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ കൃഷിയും സാധ്യമാവില്ല. ഇതിന് സമാനമായ ചിതല്‍പുറ്റുകള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും വടക്കേ അമേരിക്കയിലും കണ്ടെത്തിയിരുന്നുവെങ്കിലും അവ ഫോസില്‍ രൂപത്തിലായിരുന്നു.
ഗൂഗിള്‍എര്‍ത്തിലും ഉപഗ്രഹദൃശ്യങ്ങളിലും ഈ 'കുഞ്ഞന്‍ ചിതല്‍പര്‍വ്വതങ്ങളെ' കാണാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ