ജീവിതം

മറ്റൊരു കാമുകിയുണ്ടെന്നു സുഹൃത്തിനെക്കൊണ്ടു പറയിച്ചു, എന്നിട്ടും പിന്മാറിയില്ല; അവസാനം ഷഹ്നയുടെ പ്രണയത്തിന് കീഴടങ്ങി പ്രണവ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; സോഷ്യല്‍ മീഡിയയിലൂടെ വൈറലായ വിഡിയോകളിലൂടെയാണ് പ്രണവിനെപ്പറ്റി ഷഹ്ന അറിയുന്നത്. ശരീരം നഷ്ടപ്പെട്ടിട്ടും അവനിലെ ആത്മവിശ്വാസമാണ് ഷഹ്നയെ പ്രണവിലേക്ക് അടുപ്പിച്ചത്. ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ആദ്യം പറയുന്നത് ഷഹ്നയാണ്. എന്നാല്‍ തന്റെ പ്രണയം മറച്ചുവെച്ച് പിന്തിരിപ്പിക്കാനാണ് പ്രണവ് ശ്രമിച്ചത്. തനിക്ക് മറ്റൊരു കാമുകിയുണ്ടെന്നു സുഹൃത്തിനെക്കൊണ്ടു പ്രണവ് പറയിച്ചു നോക്കി. പക്ഷേ ഷഹ്ന പിന്മാറിയില്ല. തന്റെ പ്രണയത്തില്‍ അവള്‍ ഉറച്ചുനിന്നു. മലയാളികളുടെ മനം കവര്‍ന്ന പ്രണവിന്റെയും ഷഹ്നയുടേയും പ്രണയത്തിന് സൗന്ദര്യം ഏറെയാണ്. 

ശരീരം തളര്‍ന്നു ജീവിതം വീല്‍ചെയറിലായ പ്രണവിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് ഷഹ്ന എത്തുന്നത്. പരസ്പരം നേരില്‍ക്കണ്ടു പിറ്റേ ദിവസമാണ് ഇരുവരും ഒന്നാകുന്നത്. വീടുവീട്ട് തന്റെ അടുത്ത് എത്തിയ അവളെ മനസുമാറ്റി മടക്കി അയക്കാനാണ് ആദ്യം പ്രണവ് ശ്രമിച്ചത്. എന്നാല്‍ ഷഹ്ന തന്റെ സ്‌നേഹത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അവസാനം കുടുംബത്തിന്റെയും പ്രണവിന്റെയും എതിര്‍പ്പിനെ മറികടന്ന് അവര്‍ ഒന്നായി. 

ബികോം വിദ്യാര്‍ഥിയായിരിക്കെ 6 വര്‍ഷം മുന്‍പുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്നാണ് പ്രണവിന്റെ ശരീരം തളര്‍ന്നത്. വീല്‍ചെയറിലേക്കു ജീവിതം മാറിയെങ്കിലും ജീവിതത്തോടുള്ള ആവേശം പ്രണവില്‍ അവശേഷിച്ചു. നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും പ്രണവ് നിറസാന്നിധ്യമായി. വീല്‍ചെയറിലിരുന്ന് ഉത്സവ മേളം ആസ്വദിക്കുന്ന പ്രണവിന്റെ വിഡിയോകള്‍ ഫെയ്‌സ്ബുക്കില്‍ വൈറലായി. ഇതു കണ്ടാണു തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിനി ഷഹ്ന പ്രണവിനെക്കുറിച്ച് അറിയുന്നത്. അമ്മ സുനിത പ്രണവിനു ഭക്ഷണം വാരിക്കൊടുക്കുന്നതുള്‍പ്പടെയുള്ള കൂടുതല്‍ വിഡിയോകള്‍ കണ്ട് ഷഹ്ന പ്രണവിനോട് ഇഷ്ടം തോന്നുകയായിരുന്നു. 

3 മാസം മുന്‍പാണ് ഫെയ്‌സ്ബുക്കില്‍ നിന്നു  ഫോണ്‍ നമ്പറെടുത്തു ഷഹ്ന പ്രണവിനെ വിളിക്കുന്നത്. കുറച്ചുനാള്‍ സംസാരിച്ചതോടെ ഷഹ്ന ഇഷ്ടം അറിയിച്ചു. എന്നാല്‍ ഇത് പ്രണവിനെ വിഷമത്തിലാക്കി. പിന്നീടുള്ള ശ്രമങ്ങളെല്ലാം ഷഹ്നയെ പിന്തിരിപ്പിക്കാനായിരുന്നു. എന്നാല്‍ അതിനു ശ്രമിക്കുന്തോറും ഷഹ്നയുടെ ഇഷ്ടം കൂടുകയായിരുന്നു. അതിനിടെ പ്രണവുമായുള്ള ബന്ധമറിഞ്ഞ് ഷഹ്നയുടെ വീട്ടില്‍ പ്രശ്‌നമായി. പ്രണവിന്റെ അടുത്തേക്ക് വരുന്നുവെന്നറിയിച്ച് ഷഹ്ന വീട്ടില്‍ നിന്ന് ഇറങ്ങി. 

ഇതോടെ പ്രണവിന്റെ വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ആശങ്കയിലായി. പ്രണവിന്റെ അവസ്ഥ നേരിട്ടു കാണട്ടെയെന്നും മനംമാറിയാല്‍ തിരികെ വീട്ടില്‍ എത്തിക്കാമെന്നുമായി അവര്‍. തിങ്കളാഴ്ച ഷഹ്ന താഴേക്കാട്ടെ വീട്ടിലെത്തി പ്രണവിനെ കണ്ടു. പരസ്പരം സംസാരിച്ചു. പ്രണവും വീട്ടുകാരും പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഷഹ്ന ഉറച്ചുനിന്നു. കൊടുങ്ങല്ലൂര്‍ ആല ക്ഷേത്രത്തില്‍വെച്ച് ഇന്നലെയാണ് ഇരുവരും വിവാഹിതരായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു