തണുത്തുവിറച്ചിരിക്കുമ്പോള്‍ ആവി പറക്കുന്നൊരു ചായ കിട്ടിയാല്‍ ആര്‍ക്കാണ് സന്തോഷമാകാത്തത്? ബിഹാറിലെ സിവാന്‍ നഗരത്തിലുള്ളവര്‍ക്കും കാര്യം ഇപ്പോ ഇങ്ങനൊക്കെയാണ്. ഒരു വിളിപ്പുറത്തകലെയുണ്ട് നല്ല ചൂടന്‍ ചായ. അതും ഒരു കപ്പിന് വെറും പത്ത് രൂപ മാത്രം.
28കാരനായ അഫ്താഭ് അലം ആണ് 'സോഫ്റ്റ് വെയർ ചായ് വാല' എന്ന ഈ സംരംഭത്തിന്റെ പിന്നില്‍. ലോക്ക്ഡൗണിന് മുമ്പ് സൗദിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലിയായിരുന്നു യുവാവിന്. നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഈ കിടിലന്‍ ഐഡിയ അഫ്താഭിന്റെ തലയിലുദിച്ചത്.
ലോക്ക്ഡൗണിന് നാട്ടിലെത്തിയതിന് പിന്നാലെ മടങ്ങിപ്പോകാന്‍ കഴിയാതെവന്നപ്പോഴാണ് ഇത്തരത്തിലൊരു സംരംഭത്തെക്കുറിച്ച് ചിന്തിക്കുന്നതെന്ന് അഫ്താഭ് പറയുന്നു. നല്ല തണുപ്പായതിനാല്‍ ചൂട് ചായക്കുള്ള ആവശ്യക്കാര്‍ ഏറെയാണ്, അങ്ങനെയാണ് ഫോണിലൂടെ ഓര്‍ഡറെടുത്ത് ചായ വീട്ടിലെത്തിക്കുന്ന ആശയം സുഹൃത്തുമായി പങ്കുവച്ചത്. ആദ്യത്തെ ദിവസം 20 കപ്പ് ചായക്ക് മാത്രമാണ് ഓര്‍ഡര്‍ കിട്ടയത്. ഇതത്രയും തെര്‍മ്മല്‍ ജാറിലാക്കി ചൂടാറാതെ അഞ്ച് മിനിറ്റിനുള്ളില്‍ എത്തിച്ചുകൊടുത്തു- അഫ്താഭ് പറഞ്ഞു.
ഡിസംബര്‍ രണ്ടാം തിയതിയാണ് സോഫ്റ്റ് വെയർ ചായ് വാല പ്രവര്‍ത്തിച്ചുതുടങ്ങിയത്. രണ്ടാം ദിവസം മുതല്‍ എന്നും 200-250 കപ്പ് ചായയാണ് രാവിലെ എട്ട് മണിക്കും നാല് മണിക്കുമിടയില്‍ വില്‍ക്കുന്നത്. ഓര്‍ഡര്‍ കിട്ടിയ ചായ എത്തിച്ചുകൊടുക്കാന്‍ മൂന്ന് പേരെ അഫ്താബ് ജോലിക്കെടുത്തിട്ടുമുണ്ട്. ഇവര്‍ സൈക്കിളില്‍ ചായ സ്ഥലത്തെത്തിക്കും. ആശുപത്രികള്‍, ക്ലിനിക്ക്, സര്‍ക്കാര്‍ ഓഫീസ് തുടങ്ങിയിടത്താണ് ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്നതെന്ന് അഫ്താഭ് പറയുന്നു. ഇപ്പോള്‍ സോഫ്റ്റ് വെയർ ചായ് വാല എന്ന പേരില്‍ ഒരി റെസ്റ്റോറന്റ് തന്നെ തുടങ്ങാനുള്ള തീരുമാനത്തിലാണ് ഇയാള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ