കപ്പല്‍ യാത്ര നടത്താന്‍ സ്വന്തം വീട് വിറ്റ സ്ത്രീയുടെ കഥ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയാണ്. മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ക്ലെവര്‍ ലൂസിയുടെ തലവനായ കെറി വിറ്റ്മാനാണ് കഥയിലെ താരം. മൂന്ന് വര്‍ഷം കൊണ്ട് ഏഴ് വന്‍കരകളിലായി 148 രാജ്യങ്ങള്‍ വരുന്ന ലക്ഷുറി യാത്രക്കായി യുഎസില്‍ നിന്നുള്ള കെറി വിറ്റ്മാന്‍ അടക്കം നിരവധി പേരാണ് കപ്പലില്‍ ലോകം കറങ്ങുന്നതിനായി തങ്ങളുടെ സമ്പാദ്യം ഇറക്കിയത്.
കപ്പിലിലെ മോഹനയാത്രയ്ക്കായി സ്വന്തം വീട് വിറ്റ് ഇരുപത്തിയേഴ് ലക്ഷത്തിനടുത്ത് വരുന്ന തുകയാണ് ആദ്യഗഡുവായി കെറി നല്‍കിയത്. 148 രാജ്യങ്ങളിലും എല്ലാ ഭൂഖണ്ഡങ്ങളിലെയും 382 തുറമുഖങ്ങളിലും നിര്‍ത്തുന്ന യാത്ര മൂന്ന് വര്‍ഷത്തെ സമയമാണ് പറഞ്ഞത്. ഭക്ഷണവും യാത്രയും മുതല്‍ ഇന്റര്‍നെറ്റ് സൗകര്യവും വൈദ്യസഹായവും വരെ യാത്രയില്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇസ്താംബൂളില്‍ നിന്ന് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന കപ്പല്‍ യാത്ര പുറപ്പെടുന്ന തീയതിയില്‍ യാത്ര റദ്ദാക്കി. ഇതോടെ കെറി വിറ്റ്മാന്‍ അടക്കം പലരും കടുത്ത നിരാശയിലേക്ക് വീണു. വാടകയ്ക്ക് താമസിക്കുകയാണെങ്കിലും കപ്പല്‍യാത്ര സ്വപ്നം കാണുന്നതായിരുന്നു തന്റെ സന്തോഷമെന്ന് ഇവര്‍ പറയുന്നു.
ആഡംബര യാത്രക്കായി സംഘാടകര്‍ ലൈഫ് അറ്റ് സീ ക്രൂയിസ് കാര്‍ണിവല്‍ കോര്‍പ്പറേഷനില്‍ നിന്ന് കപ്പല്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കമ്പനിക്ക് അത് സാധിച്ചില്ല. മറ്റൊരു കമ്പനി കപ്പല്‍ സ്വന്തമാക്കിയതോടെ യാത്ര പ്രതിസന്ധിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കപ്പല്‍ യാത്ര റദ്ദാക്കിയതതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്താംബൂളില്‍ നിന്ന് നവംബര്‍ ഒന്നിന് കപ്പല്‍ പുറപ്പെടുമെന്നായിരുന്നു ആദ്യം കിട്ടിയ അറിയിപ്പ്. പിന്നീട് ഈ തീയ്യതി മാറ്റി. നവംബര്‍ 11ന് പുറപ്പെടും എന്നായി. ഇതിന് ശേഷം നവംബര്‍ 30 എന്നും അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ യാത്ര റദ്ദാക്കപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കപ്പല്‍ കമ്പനി തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച സമ്മതിച്ചുകൊണ്ട്, ഡിസംബര്‍ 1 മുതല്‍ ഫെബ്രുവരി 2024 വരെ എല്ലാ യാത്രക്കാര്‍ക്കും പ്രതിമാസ തവണകളായി നല്‍കിയ തുക തിരിച്ച് നല്‍കാമെന്ന് അറിയിച്ചിരിക്കുകയാണ്. എന്നാല്‍ യാത്ര റദ്ദാക്കിയതില്‍ യാത്രാപ്രേമികള്‍ തങ്ങളുടെ ദുഖവും അമര്‍ഷവും പ്രകടിപ്പിച്ചു, ഇവരില്‍ ചിലര്‍ക്ക് ഇപ്പോള്‍ താമസിക്കാന്‍ സ്ഥലമില്ലാതായിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ