കൊച്ചി : കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഐപിഎല്ലില്‍ നിന്നും കൊച്ചി ടസ്‌കേഴ്‌സിനെ പുറത്താക്കിയ ബിസിസിഐക്ക് വീണ്ടും തിരിച്ചടി. കൊച്ചി ടസ്‌കേഴ്‌സ് ടീം ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 800 കോടി രൂപ നല്‍കാന്‍ ബിസിസിഐയോട് ആര്‍ബിട്രേഷന്‍ കോടതി ഉത്തരവിട്ടു. 2011ലാണ് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് ആരോപിച്ച് കൊച്ചി ടീമിനെ പുറത്താക്കിയത്. ധ്യതിപിടിച്ച തീരുമാനമായിരുന്നുവെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു.
കോടതി വിധി ബിസിസിഐയുടെ പൊതുയോഗത്തിന് വിട്ടതായി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു. ഐപിഎല്‍ ഗവര്‍ണിംഗ് കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2015ല്‍ കൊച്ചി ടസ്‌കേഴ്‌സിന്റെ ബാങ്ക് ഗ്യാരണ്ടി ബിസിസിഐ പണമാക്കി മാറ്റുന്നതിനെ വെല്ലുവിളിച്ച് നല്‍കിയ അപ്പീലില്‍ ആര്‍ബിട്രേഷന്‍ കോടതിയില്‍ നിന്നും ടീം ഉടമകള്‍ അനുകൂല വിധി സമ്പാദിച്ചിരുന്നു. ആര്‍ സി ലഹോട്ടി അധ്യക്ഷനായുളള പാനല്‍ 550 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് വിധിച്ചത്. ഇതില്‍ ബിസിസിഐ പരാജയപ്പെടുകയാണെങ്കില്‍ 18 ശതമാനം വാര്‍ഷിക പിഴ ഒടുക്കണമെന്നും വിധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലം നഷ്ടപരിഹാര തുക നല്‍കാന്‍ ബിസിസിഐ തയ്യാറായില്ല. കൂടാതെ ടീമിനെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്താനോ ബിസിസിഐ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെയാണ് ആര്‍ബിട്രേഷന്‍ കോടതിയുടെ പുതിയ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ