ദുബായ്: 2020ല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന് മുൻ ചാംപ്യൻമാരായ ഇന്ത്യയുൾപ്പെടെ ഐസിസി റാങ്കിങിൽ മുന്നിലുള്ള ആദ്യ എട്ട് ടീമുകൾ സൂപ്പർ 12 ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടി. അതേസമയം മുൻ ചാമ്പ്യന്മാരും, മൂന്ന് തവണ ഫൈനലിലെത്തിയിട്ടുള്ള ടീമുമായ ശ്രീലങ്ക, ബംഗ്ലാദേശ്, സിംബാബ്‌വേ, അയര്‍ലന്‍ഡ് ടീമുകള്‍ക്ക് പ്രാഥമിക ഘട്ടം കളിച്ച ശേഷം മാത്രമേ സൂപ്പര്‍ 12ൽ എത്താനാകൂ.
പരിമിത ഓവർ ക്രിക്കറ്റിൽ സമീപ കാലത്ത് മികച്ച പ്രകടനം നടത്തി മുന്നേറുന്ന അഫ്ഗാനിസ്ഥാൻ നേരിട്ട് സൂപ്പർ 12ലേക്ക് യോഗ്യത നേടി. 2018 ഡിസംബര്‍ 31ലെ റാങ്കിങ് അടിസ്ഥാനമാക്കിയാണ് അഫ്ഗാന്റെ പ്രവേശനം. പാക്കിസ്ഥാൻ, ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളും റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് യോഗ്യത നേടി. ബംഗ്ലാദേശ്, ശ്രീലങ്ക, സിംബാബ്‌വേ, അയര്‍ലന്‍ഡ് ടീമുകള്‍ യോഗ്യതാ റൗണ്ടിലൂടെ വരുന്ന ആറ് ടീമുകളുമായി ഏറ്റുമുട്ടും. ഇതിലെ മികച്ച നാല് ടീമുകള്‍ സൂപ്പര്‍ 12ലേക്ക് കടക്കും.
ശ്രീലങ്കയ്ക്ക് നേരിട്ട് സൂപ്പര്‍ 12-ല്‍ സ്ഥാനം പിടിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് നായകന്‍ ലസിത് മലിംഗ പറഞ്ഞു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മികവ് കാട്ടി ലങ്ക ഇടംപിടിക്കുമെന്നും മലിംഗ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ