പോര്‍ട്ടോ അലെഗ്രോ: തുടരെ രണ്ട് വട്ടം കിരീടം നേടിയ നിലവിലെ ചാമ്പ്യൻമാർ കൂടിയായ ചിലിയെ അട്ടിമറിച്ച് പെറു കോപ്പ അമേരിക്ക പോരാട്ടത്തിന്റെ ഫൈനലിൽ. രണ്ടാം സെമിയിൽ ചിലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വീഴ്ത്തിയത്.
1975ന് ശേഷം ഇതാദ്യമായാണ് പെറു ഫൈനലില്‍ എത്തുന്നത്. എഡിസണ്‍ ഫ്‌ലോറിസ്, യോഷിമര്‍ യോടുന്‍, പൗലോ ഗുറേറോ എന്നിവരാണ് പെറുവിനായി വിജയ ഗോളുകള്‍ നേടിയത്.
ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു പെറു. 21ാം മിനുട്ടില്‍ എഡിസണ്‍ ഫ്‌ലോറിസാണ് ആദ്യം വല കുലുക്കിയത്. പിന്നാലെ 38ാം മിനിറ്റില്‍ യോഷിമര്‍ യോടുന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ ശേഷിക്കെ പൗലോ ഗുറേറോയുടെ വകയായിരുന്നു മൂന്നാം ഗോള്‍.
മാരക്കാനയില്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പെറു ബ്രസീലിനെ നേരിടും. അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഫൈനലിന് യോഗ്യത നേടിയത്. മൂന്നാം സ്ഥാനത്തിനായി അർജന്റീന- ചിലി പോരാട്ടം ശനിയാഴ്ചയും അരങ്ങേറും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ