സിങ്കപ്പൂര്‍: യുവന്റസ് പരിശീലകനായുള്ള മൗറീസിയോ സരിയുടെ അരങ്ങേറ്റം തോൽവിയോടെ. കളിയുടെ അവസാന ഘട്ടത്തിൽ ഹാരി കെയ്ൻ നേടിയ വണ്ടർ ഗോളിൽ യുവന്റസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി ടോട്ടനം. ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിൽ ടോട്ടനം യുവന്റസിനെ വീഴ്ത്തിയത്. ഒരു ഘട്ടത്തില്‍ 2-1ന് പിന്നില്‍ നിന്ന ശേഷമാണ് ടോട്ടനം മത്സരം സ്വന്തമാക്കിയത്.
ഇഞ്ച്വറി സമയത്തേക്ക് കടക്കുമ്പോൾ 2-2 എന്ന നിലയിലായിരുന്നു പോരാട്ടം. എന്നാൽ മൈതാന മധ്യത്തു നിന്ന് ഹാരി കെയ്ന്‍ നേടിയ ഗോൾ ടോട്ടനത്തിന് അപ്രതീക്ഷിത വിജയമുറപ്പാക്കുകയായിരുന്നു. 93ാം മിനുട്ടില്‍ യുന്റസ് ഗോള്‍ കീപ്പര്‍ സെസനി സ്ഥാനം തെറ്റി നില്‍ക്കുന്നത് മുതലെടുത്ത് കെയ്ന്‍ മധ്യഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് അവിശ്വസനീയമാം വിധം വലയിൽ കയറുകയായിരുന്നു.
30ാം മിനുട്ടില്‍ എറിക് ലമേലയിലൂടെ ടോട്ടനം ആദ്യം മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-0 ന് അവര്‍ മുന്നിലായിരുന്നു. എന്നാല്‍ 56ാം മിനുട്ടില്‍ ഗോണ്‍സാലോ ഹിഗ്വയ്നും 60ാം മിനുട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സ്‌കോര്‍ ചെയ്തതോടെ യുവന്റസ് മുന്നിലെത്തി. 65ാം മിനുട്ടില്‍ ലൂക്കാസ് മോറയിലൂടെ ടോട്ടനം സമനില പിടിച്ചു. പിന്നീടായിരുന്നു ഇഞ്ച്വറി ടൈമിലെ കെയ്നിന്റെ വിസ്മയ ഗോൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ