മിലാന്: ലൈംഗികാതിക്രമ കേസില്‍ മുന്‍ ബ്രസീല്‍ താരം റൊബീഞ്ഞോ അടക്കമുള്ളവര്‍ക്കെതിരായ വിധി ശരിവച്ച് കോടതി. റൊബീഞ്ഞോയടക്കമുള്ളവർക്ക് ഒന്‍പത് വര്‍ഷത്തെ തടവ് ശിക്ഷയാണ് നേരത്തെ വിധിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഇവരുടെ ശിക്ഷ മിലാന്‍ കോടതി ശരിവച്ചത്.
അല്‍ബേനിയന്‍ യുവതിയായ 22കാരിക്ക് നേരെ റൊബീഞ്ഞോയും മറ്റ് അഞ്ച് പേരും ചേര്‍ന്ന് ലൈംഗികാതിക്രമം കാണിച്ചതായാണ് കേസ്. 2013 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം. റൊബീഞ്ഞോ സീരി എയില്‍ എസി മിലാന് വേണ്ടി കളിക്കുന്ന കാലത്തായിരുന്നു വിവാദം. 2017ല്‍ റൊബീഞ്ഞോ അടക്കമുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഈ വിധി ശരിവച്ചാണ് മിലാന്‍ കോടതിയുടെ പുതിയ ഉത്തരവ്.
ബ്രസീലിനായി 100 മത്സരങ്ങള്‍ കളിച്ച റൊബീഞ്ഞോ 28 ഗോളുകളും നേടിയിട്ടുണ്ട്. ക്ലബ് തലത്തില്‍ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, എസി മിലാന്‍ ടീമുകള്‍ക്കായാണ് ബ്രീസില്‍ താരം കളിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ബ്രസീല്‍ കരുത്തരായ സാന്റോസിലേക്ക് താരം എത്തിയെങ്കിലും താരത്തെ ടീമിലെടുത്തതില്‍ ആരാധകര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് സാന്റോസ് റൊബീഞ്ഞോയുമായുള്ള കരാര്‍ റദ്ദാക്കി താരത്തെ ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ