ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും, വിന്‍ഡിസ് താരം കോർട്ണി വാൽഷും പരിശീലകരാവുന്നു. ഓസ്‌ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തമേകാനായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരത്തിനുള്ള ടീമിനെയാണ് ഇരുവരും പരിശീലിപ്പിക്കുക.
റിക്കി പോണ്ടിങ് ഇലവനും, ഷെയ്ന്‍ വോണ്‍ ഇലവനും തമ്മിലാണ് മത്സരം. ബഷ്ഫയര്‍ ക്രിക്കറ്റ് ബാഷ് എന്നാണ് മത്സരത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പേര് നല്‍കിയത്. ഫെബ്രുവരി എട്ടിനാണ് കളി. റിക്കി പോണ്ടിങ്, ഷെയ്ന്‍ വോണ്‍, ജസ്റ്റിന്‍ ലാംഗര്‍, ഗില്‍ക്രിസ്റ്റ്, ബ്രെറ്റ് ലീ, ഷെയ്ന്‍ വാട്‌സന്‍, അലക്‌സ് ബ്ലാക്വെല്‍, ക്ലര്‍ക്ക് എന്നിവരുള്‍പ്പെടെയുള്ള കളിക്കാരെ സച്ചിനും വാള്‍ഷും പരിശീലിപ്പിക്കും.
സ്റ്റീവ് വോയും, മെല്‍ ജോന്‍സും കളിക്കളത്തിന് പുറത്ത് ടീമിനൊപ്പം ഉണ്ടാവും. കളിയില്‍ നിന്ന് ലഭിക്കുന്ന പണം ഓസ്‌ട്രേലിയന്‍ റെഡ് ക്രോസിന് നല്‍കും. ഓസ്‌ട്രേലിയയില്‍ ആളിക്കത്തിയ കാട്ടുതീയില്‍ 29 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായതായും 2000 വീടുകല്‍ നശിച്ചതായുമാണ് കണക്ക്.
ഈ മാസം ആദ്യം വോണ്‍ തന്നെ ബാഗി ഗ്രീന്‍ തൊപ്പി ലേലത്തില്‍ വെച്ച് പണം കാട്ടുതീയില്‍ ദുരിതമനുഭവിക്കുന്ന ഇരകള്‍ക്ക് നല്‍കിയിരുന്നു. അക്ലാന്‍ഡ് ക്ലാസിക് വിന്നേഴ്‌സില്‍ ലഭിച്ച തുക സംഭാവന ചെയ്താണ് സെറീന വില്യംസ് എത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്‍പ് ഫെഡറര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫണ്ട് ശേഖരണാര്‍ഥം നടത്തിയ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ