ഷാർജ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന ഡൽഹി ക്യാപിറ്റൽസ്- കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് മത്സരം റണ്ണൊഴുക്ക് കണ്ട പോരാട്ടമായിരുന്നു. മത്സരത്തിൽ കൊൽക്കത്ത 18 റൺസിന് പരാജയപ്പെട്ടു. ഇപ്പോഴിതാ ഡൽഹിയുടെ ഇന്നിങ്സിനിടയിലെ ഒരു സംഭവം വൈറലായി മാറിയിരിക്കുകയാണ്.
കൊൽക്കത്തയുടെ ലെഗ് ബ്രേക്ക് ബൗളർ വരുൺ ചക്രവർത്തി ഡൽഹി ബാറ്റ്സ്മാൻമാരുടെ ബാറ്റിന്റെ ചൂടറിഞ്ഞപ്പോഴുള്ള മുഖഭാവമാണ് ശ്രദ്ധേയമായത്. വരുൺ ചക്രവർത്തിയുടെ കണ്ണു തുറിച്ചുള്ള ഭാവമാണ് വൈറലായത്. ഒട്ടുംവൈകാതെ ഇത് സോഷ്യൽ മീഡിയയിൽ മീം ആയി മാറുകയും ചെയ്തു. 12-ാം ഓവറിലായിരുന്നു വരുണിന്റെ തലയിൽ കൈവച്ചുള്ള അമ്പരന്ന മുഖഭാവം.
നിരവധി ആരാധകർ ഈ ചിത്രം പങ്കുവെച്ചു. അതിന് രസകരമായ ക്യാപ്ഷനുകളും നൽകി. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് നാഗ്പുർ സിറ്റി പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ വന്ന ട്വീറ്റായിരുന്നു. ഒടിപി (വൺ ടൈം പാസ് വേഡ്) തട്ടിപ്പിനെതിരായ അവബോധത്തിനായി അവർ വരുണിന്റെ ഈ മുഖഭാവം നാഗ്പുർ പൊലീസ് ഉപയോഗപ്പെടുത്തി.
'ഹെഡ്ഡ് ഓഫീസിൽ നിന്ന് വിളിക്കുന്ന ബാങ്ക് ജീവനക്കാരൻ എന്ന പേരിൽ വരുന്ന ഫോൺ കോളുകൾക്ക് നിങ്ങളുടെ ഒടിപി പറഞ്ഞുകൊടുത്താൽ' എന്ന കുറിപ്പോടു കൂടിയാണ് നാഗ്പുർ പൊലീസ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. 'ആര് വിളിച്ചാലും നിങ്ങൾ ഒടിപി, സിവിവി തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു കൊടുക്കരുത്'- ട്വീറ്റിൽ മുന്നറിയിപ്പ് നൽകുന്നു.
ഡൽഹിക്കെതിരായ മത്സരത്തിൽ നാല് ഓവറിൽ 49 റൺസാണ് വരുൺ വഴങ്ങിയത്. തമിഴ്നാട് പ്രീമിയർ ലീഗിലൂടെ ഐപിഎല്ലിലെത്തിയ വരുണിനെ നാല് കോടി രൂപ മുടക്കിയാണ് കൊൽക്കത്ത ടീമിലെത്തിച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റാണ് കൊൽക്കത്ത താരത്തിന്റെ സമ്പാദ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ