സിഡ്നി: ഐപിഎല്ലിൽ കളിക്കാൻ സാധിക്കാതിരുന്നത് ഇപ്പോൾ നന്നായെന്ന് തോന്നുന്നതായി ഓസീസ് ബാറ്റ്സ്മാൻ മാർനസ് ലാബുഷെയ്ൻ. 2021 സീസണിന് മുൻപായുള്ള താര ലേലത്തിലേക്ക് ലാബുഷെയ്നിന്റെ പേരും എത്തിയിരുന്നു. 1 കോടി രൂപ അടിസ്ഥാന വിലയായിരുന്ന താരത്തെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ തയ്യാറായില്ല.
ഇന്ത്യൻ കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മൂന്ന് ഓസീസ് താരങ്ങൾ ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലാബുഷെയ്നിന്റെ പ്രതികരണം. ഏത് വിഷയത്തിനും രണ്ട് വശമുണ്ട്. ഞാൻ ഐപിഎൽ കളിക്കാൻ വരാതിരുന്നത് നന്നായെന്ന് തോന്നുന്നു. അതിലൂടെ എനിക്ക് ഷെഫീൽഡ് ഷീൽഡ് ജയിക്കാനായി. പിന്നെ ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യവും നോക്കൂ, ലാബുഷെയ്ൻ പറഞ്ഞു.
ഇന്ത്യയിലുള്ള ഓസീസ് കളിക്കാരെ കുറിച്ചോർത്ത് എനിക്ക് വിഷമമുണ്ട്. എന്നാൽ ഇന്ത്യയിൽ സുരക്ഷിതത്വമില്ലായ്മ അനുഭവിക്കുന്നവരല്ല എല്ലാവരും. അവർ സുരക്ഷിതരായി ഇന്ത്യയിൽ തുടരുമെന്നും ഐപിഎല്ലിന് ശേഷം സുരക്ഷിതരായി നാട്ടിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഓസ്ട്രേലിയൻ സ്റ്റേഡിയങ്ങളിലേക്ക് തിരികെ എത്താൻ കാണികളെ അനുവദിക്കണം എന്നും ലാബുഷെയ്ൻ പറഞ്ഞു.
ഓസ്ട്രേലിയയിൽ കോവിഡ് കേസുകൾ പൂജ്യത്തിലേക്ക് എത്തുകയാണ്. അതിനാൽ ഗ്യാലറികളിലേക്ക് കാണികളെ പ്രവേശിപ്പിക്കണം. ഹോം സമ്മറിൽ കാണികൾക്ക് മുൻപിൽ കളിക്കുന്നത് ഏതൊരു ക്രിക്കറ്റ് താരത്തേയും സന്തോഷിപ്പിക്കുന്നതാണെന്ന് ലാബുഷെയ്ൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ