ഒളിമ്പിക്സിൽ അത്ലറ്റിക്‌സ് ഇനത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന ആദ്യ വനിതയാകുമോ കമൽപ്രീത് കൗർ? ചരിത്രനേട്ടം സ്വപ്നം കണ്ട് ഇന്ന് ഡിസ്കസ് ത്രോയിൽ ഫൈനൽ പോരാട്ടത്തിനിറങ്ങുകയാണ് താരം. വൈകീട്ട് 4.30 മുതലാണ് മത്സരം.
പ്രാഥമിക ഘട്ടത്തിൽ 64 മീറ്റർ എന്ന മികച്ച ദൂരം കണ്ടെത്തിയാണ് കമൽപ്രീത് ഫൈനലിൽ എത്തിയത്. ഫൈനലിലേക്ക് യോഗ്യത നേടിയ 12 പേരിൽ നേരിട്ട് ഫൈനലിന് യോഗ്യത നേടിയ രണ്ടുപേരിൽ ഒരാൾ കമൽപ്രീതാണ് എന്നത് പ്രതീക്ഷനൽകുന്നതാണ്. അമേരിക്കയുടെ വലേരി അൽമൻ മാത്രമേ (66.42 മീറ്റർ) പ്രാഥമിക റൗണ്ടിൽ കമൽപ്രീതിനെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളൂ.
കരിയറിലെ മികച്ച പ്രകടനം കണ്ടെത്താനായാൽ കമൽപ്രീതിന് മെഡൽ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞമാസം പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീയിൽ 66.59 എറിഞ്ഞ് ദേശീയ റെക്കോഡ് തിരുത്തിയിരുന്നു ഈ പഞ്ചാബുകാരി. അതേസമയം കരിയറിൽ 70 മീറ്റർ പിന്നിട്ട രണ്ടുപേർ ടോക്കിയോയിൽ ഫൈനൽ പോരാട്ടത്തിലുണ്ട്. വലേരി മൽമാനും (70.01 മീറ്റർ), ക്രൊയേഷ്യയുടെ സാന്ദ്ര വെർക്കോവിക്കും (71.41 മീറ്റർ). ക്യൂബൻ താരം യെയ്മി പെരസ് 69.39 മീറ്റർ എറിഞ്ഞിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ