പനാജി: ഐഎസ്എല്ലിൽ സെമിയിലെത്താൻ വിജയം അനിവാര്യമായിരുന്ന ഹൈദരാബാദ് എഫ്സിക്ക് നിരാശ. തങ്ങളുടെ അവസാന മത്സരത്തിൽ എഫ്സി ഗോവയ്‌ക്കെതിരേ ഗോൾരഹിത സമനില വഴങ്ങിയതോടെ ഹൈദരാബാദ് എഫ്സി സെമി കാണാതെ പുറത്തായി. സെമിയിലെത്താൻ വിജയം അനിവാര്യമായിരുന്ന ഹൈദരാബാദിനെ സ്വന്തം സ്റ്റേഡിയത്തിൽ ഗോവ ഗോളടിക്കാൻ അനുവദിക്കാതെ കുടുക്കിയിട്ടു.
മത്സരം സമനിലയായതോടെ ഗോവ സെമി ബർത്ത് ഉറപ്പിച്ചു. സെമിയിൽ കടക്കുന്ന നാലാമത്തെ ടീമായി ഗോവ മാറി. മത്സരത്തിൽ നിരവധി അവസരങ്ങൾ സൃഷ്ടിക്കാനായെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളാണ് പലപ്പോഴും ഹൈദരാബാദിന് തിരിച്ചടിയായത്. ഗോൾ കീപ്പർ ധീരജ് സിങ്ങിന്റെ സേവുകൾ പല ഘട്ടത്തിലും ഗോവയുടെ രക്ഷയ്‌ക്കെത്തി.
20 മത്സരങ്ങളിൽ നിന്ന് ഏഴ് ജയങ്ങളോടെ 31 പോയിന്റുമായാണ് ഗോവയുടെ സെമി പ്രവേശനം. ഹൈദരാബാദിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 29 പോയിന്റ് നേടാനേ സാധിച്ചുള്ളൂ. എടികെ മോഹൻ ബഗാൻ, മുംബൈ സിറ്റി, നോർത്ത്ഈസ്റ്റ് യുനൈറ്റഡ് ടീമുകൾ നേരത്തെ സെമി ബർത്ത് ഉറപ്പിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ