ദുബായ്: ഐപിഎൽ 14ാം സീസണിലെ കിരീടത്തിനായുള്ള ചെന്നൈ - കൊൽക്കത്ത പോരാട്ടത്തിൽ ടോസ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്. ദുബായില്‍ ടോസ് നേടുന്നവർ ബോളിൽ തിരഞ്ഞെടുക്കുന്ന പതിവ് കലാശപ്പോരാട്ടത്തിലും തുടർന്നു. ടോസ് നേടിയ കൊൽക്കത്ത ചെന്നൈയെ ബാറ്റിങ്ങിനയച്ചു.
ദുബായില്‍ ഈ സീസണില്‍ നടന്ന 12 ഐപിഎല്‍ പോരാട്ടങ്ങളില്‍ പിച്ച് ചെയ്‌സ് ചെയ്തവരെയാണ് കൂടുതലും തുണച്ചത്. 12 കളികളില്‍ ഒന്‍പത് വട്ടവും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ഇവിടെ വിജയിച്ചത്.
2012 ഐപിഎല്‍ ഫൈനൽ തനിയാവർത്തനം
ഇംഗ്ലീഷ് താരം ഒയിൻ മോർഗനും ഇന്ത്യൻ താരം മഹേന്ദ്ര സിങ് ധോണിയും തന്‍റെ പടയാളികളെ ഒരുക്കിക്കഴിഞ്ഞു. 2012ലെ ഐപിഎല്‍ ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇന്നത്തെ പോരാട്ടം. ചെന്നൈ നാലാം കിരീടവും കൊല്‍ക്കത്ത മൂന്നാം കിരീടവുമാണ് ലക്ഷ്യം കാണുന്നത്. 2012ല്‍ ചെന്നൈയെ കീഴടക്കിയാണ് കൊല്‍ക്കത്ത തങ്ങളുടെ കന്നി കിരീടത്തില്‍ മുത്തമിട്ടത്. പിന്നാലെ 2014ലും അവര്‍ കിരീടം സ്വന്തമാക്കി. 2010, 11 വര്‍ഷങ്ങളിലും പിന്നീട് 2018ലുമാണ് ധോനിയും സംഘവും ചാമ്പ്യന്‍മാരായത്.
ഏറ്റുമുട്ടിയത് 24 തവണ
ചെന്നൈ- കൊല്‍ക്കത്ത ടീമുകള്‍ 24 തവണയാണ് ഇതുവരെയായി ഐപിഎല്ലില്‍ ഏറ്റുമുട്ടിയത്. അതില്‍ 16 വട്ടവും ജയം ചെന്നൈയ്‌ക്കൊപ്പം നിന്നു. എട്ട് വിജയങ്ങളാണ് കൊല്‍ക്കത്തയ്ക്കുള്ളത്. അവസാനം കളിച്ച ആറ് പോരാട്ടങ്ങളില്‍ അഞ്ചും വിജയിച്ചത് ചെന്നൈ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ