കോഴിക്കോട്: ജംഷഡ്പുർ എഫ്സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തി ബംഗളൂരു എഫ്സി സൂപ്പർ കപ്പ് പോരാട്ടത്തിന്റെ ഫൈനലിൽ. ജയേഷ് റാണ, ക്യാപ്റ്റൻ സുനിൽ ഛേത്രി എന്നിവരാണ് ബംഗളൂരുവിനായി വല ചലിപ്പിച്ചത്. 66, 83 മിനിറ്റുകളിലാണ് ഗോൾ വന്നത്.
ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ജംഷഡ്പുർ അവസരങ്ങളും സൃഷ്ടിച്ചു. എന്നാൽ ഗോൾ നേടാൻ സാധിക്കാതെ പോയി. മറുഭാഗത്ത് പ്രതിരോധത്തിൽ തട്ടി തെറിച്ച അവസരങ്ങൾ മുതലാക്കി കൗണ്ടർ അറ്റാക്കായിരുന്നു ബംഗളൂരു എഫ്സി ശ്രദ്ധിച്ചത്.
രണ്ടാം പകുതിയിൽ ബംഗളൂരു ആക്രമണം കടുപ്പിച്ചു. 66ാം മിനിറ്റിൽ ശിവശക്തിയുടെ ബോക്സിലേക്കുള്ള ക്രോസ്. ജംഷഡ്പുർ താരം ജിതേന്ദ്ര സിങിന്റെ തലയിൽ തട്ടി. റിഫ്ലക്ഷനിൽ പന്ത് ബംഗളൂരു താരം ജയേഷ് റാണയ്ക്ക് പാകത്തിൽ കിട്ടി. താരം പോസ്റ്റിന്റെ വലത് മൂലയിൽ പന്ത് എത്തിച്ചു.
83ാം മിനിറ്റിൽ റോയ് കൃഷ്ണയുടെ വലത് വിങിൽ നിന്നുള്ള മികച്ച ഷോട്ട് ജംഷഡ്പുരിന്റെ മലയാളി ഗോൾ കീപ്പർ രഹ്നേഷ് തട്ടിയകറ്റി. ബോക്സിൽ തന്നെ വീണ പന്ത് ശിവശക്തി ഇടതു വിങിൽ നിൽക്കുകയായിരുന്ന ഛേത്രിക്ക് മറിച്ചു നൽകി. നായകൻ പന്ത് അനായാസം വലയിലിട്ടു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ