സിഡ്നി: വനിതാ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞ് സ്പെയിൻ താരം ഓൾഗ കർമോന ഇറങ്ങുമ്പോൾ അങ്ങകലെ അവരുടെ അച്ഛൻ ഈ ലോകത്തിൽ നിന്നു വിട പറഞ്ഞിരുന്നു. ഒറ്റ ഗോളിനു ഇംഗ്ലണ്ടിനെ വീഴ്ത്തി സ്പെയിൻ ചരിത്രത്തിലാദ്യമായി വനിതാ ലോകകപ്പ് ഉയർത്തിയപ്പോൾ അതിലേക്ക് ടീമിനെ നയിച്ചതും ഓൾഗ നേടിയ ഒറ്റ ഗോളായിരുന്നു. 29ാം മിനിറ്റിലാണ് താരം സ്പെയിനിനു വിജയ ഗോൾ സമ്മാനിച്ചത്.
മത്സരം കഴിഞ്ഞ ശേഷമാണ് ഓൾഗയോടു അച്ഛന്റെ വിയോഗ വാർത്തയെക്കുറിച്ച് പറഞ്ഞത്. വെള്ളിയാഴ്ചയാണ് ഓൾഗയുടെ പിതാവ് മരിച്ചത്. നിർണായക മത്സരങ്ങൾ കളിക്കേണ്ടതിനാൽ താരത്തെ ഈ വിവരം അറിയിക്കേണ്ടെന്നു കുടുംബം തീരുമാനിക്കുകയായിരുന്നു. കിരീട നേട്ടത്തിനു ശേഷമാണ് ഓൾഗ വിവരമറിഞ്ഞത്. കുറച്ചു നാളുകളായി ഓൾഗയുടെ പിതാവ് അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അതിനിടെയാണ് വെള്ളിയാഴ്ച മരണം സംഭവിച്ചത്.
'ജീവിതത്തിൽ അമൂല്യമായ കാര്യങ്ങൾ സ്വന്തമാക്കാനുള്ള കരുത്ത് നിങ്ങൾ എനിക്കു നൽകിയിട്ടുണ്ട്. എനിക്കറിയാം ഇപ്പോൾ ഈ രാത്രിയിൽ നിങ്ങൾ എന്നെ നിരീക്ഷിക്കുകയായിരിക്കും. നിങ്ങൾ എന്നെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും. അച്ഛാ ആത്മശാന്തി നേരുന്നു'- മത്സര ശേഷം താരം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ചരിത്രത്തിൽ ആദ്യമായാണ് സ്പെയിൻ വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ഫൈനലിൽ പരാജയപ്പെട്ട ഇംഗ്ലണ്ടും കന്നി ലോകകപ്പ് നേട്ടത്തിനായാണ് ഇറങ്ങിയത്. അവർ ഇനിയും കാത്തിരിക്കണം. 1966ൽ പുരുഷ ടീം ലോകകപ്പ് നേടിയ ശേഷം പിന്നീട് ഇന്നുവരെ ഇംഗ്ലണ്ടിനു ഒരു ഫുട്ബോൾ ലോകകപ്പ് കിരീട നേട്ടം അവകാശപ്പെടാനില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ