ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്രിസ്റ്റല്‍ പാലസ് മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ നടന്ന കൈയാങ്കളിയില്‍ നടപടിയുമായി ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍. ഇരു ടീമിലേയും താരങ്ങള്‍ കുറ്റക്കാരാണെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.
മത്സരത്തിന്റെ 67ാം മിനിറ്റിലാണ് നാടകീയ സംഭവങ്ങളും പിന്നാലെ കൈയാങ്കളിയും അരങ്ങേറിയത്. ക്രിസ്റ്റല്‍ പാലസ് താരം ജെഫ്രി ഷുപ് മാഞ്ചസ്റ്റര്‍ താരം ആന്റണിയെ ഫൗള്‍ ചെയ്ത് വീഴ്ത്തി. ആന്റണി തെറിച്ച് പരസ്യ ബോര്‍ഡില്‍ ഇടിച്ചു വീണു. അവിടെ നിന്നു എഴുന്നേറ്റ് ആന്റണി ഷുപിനെ തള്ളിയതോടെ ഇരു ടീമുകളിലേയും താരങ്ങള്‍ തമ്മിലായി കൈയാങ്കളി.
കൈയാങ്കളിക്കിടെ പാലസ് താരം വില്‍ ഹ്യൂസിന്റെ കഴുത്തില്‍ കാസെമിറോ പിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍ ഇത് ആദ്യം വന്നില്ല. സംഭവത്തിന് പിന്നാലെ റഫറി ആന്റണിക്കും ഷുപിനും മഞ്ഞ കാര്‍ഡ് നല്‍കി. എന്നാല്‍ പിന്നീട് വാര്‍ ഇടപെട്ടതോടെ കാസെമിറോയ്ക്ക് റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് കാണിച്ചു. ഈ സംഭവങ്ങളാണ് നടപടിക്ക് ആധാരം.
തങ്ങളുടെ കളിക്കാര്‍ പ്രകോപനപരമായ പെരുമാറ്റത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ ഇരു ക്ലബുകളും പരാജയപ്പെട്ടു. അക്രമാസക്തമായി താരങ്ങള്‍ പെരുമാറുന്നത് തടയാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സാധിച്ചില്ലെന്നും എഫ്എ പ്രസ്താവനയില്‍ പറയുന്നു. വിഷയത്തില്‍ ഇരു ക്ലബുകളും മറുപടി നല്‍കണമെന്നു അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 13ന് മുന്‍പ് ഇരു ക്ലബുകളും മറുപടി നല്‍കണം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ