ബംഗളൂരു; സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ ഇന്ത്യ സെമിയിൽ. രണ്ടാം മത്സരത്തില്‍ നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശനം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മഹേഷ് സിങ്ങുമാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ഗ്രൂപ്പ് എയിൽ നിന്ന് രണ്ട് കളികളില്‍ നിന്ന് ആറ് പോയന്റുമായാണ് ഇന്ത്യയുടെ സെമി പ്രവേശനം. രണ്ട് തോൽവിയോടെ നേപ്പാൾ പുറത്തായി.
പാകിസ്താനെതിരായ ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് നേപ്പാളിനെതിരെ ഇന്ത്യ കളിക്കാനിറങ്ങിയത്. എന്നാൽ ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റം നടത്താനായില്ല. രണ്ടാം പകുതി കളി ഇന്ത്യയ്ക്ക് അനുകൂലമാവുകയായിരുന്നു. 61-ാം മിനിറ്റിലാണ് നേപ്പാളിനെതിരെ ഇന്ത്യ ആദ്യ ഗോൾ നേടിയത്. മഹേഷ് സിങ് നല്‍കിയ ക്രോസ് വലയിലേക്ക് ടാപ് ചെയ്ത് ഛേത്രി വലചലിപ്പിക്കുകയായിരുന്നു. പിന്നാലെ 70-ാം മിനിറ്റില്‍ മഹേഷ് സിങ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി.
പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ആദ്യ മത്സരത്തിൽ ഇന്ത്യ തകർത്തത്. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ സുനില്‍ ഛേത്രി ഹാട്രിക് നേടി. ഉദാന്ത സിങ്ങാണ് നാലാം ഗോള്‍ നേടിയത്. ഗോള്‍വഴങ്ങാതെ തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളും ഇന്ത്യ പിന്നിട്ടു. കഴിഞ്ഞവര്‍ഷം ജൂണില്‍ എ.എഫ്.സി. ഏഷ്യന്‍കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ് കോങ്ങിനെതിരേ 4-0ത്തിന് ജയിച്ച മത്സരത്തില്‍ത്തുടങ്ങി ഒമ്പത് മത്സരങ്ങളിലും ഇതുവരെ ഒറ്റഗോളും വഴങ്ങിയിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ