മുംബൈ: വിശാഖപട്ടണത്തെ ഇന്ത്യൻ തോൽവി സംബന്ധിച്ച ചർച്ചകൾ അവസാനമില്ലാതെ തുടരുന്നു. ഇന്ത്യൻ ബാറ്റിങ് നിരയെ കടുത്ത വിമർശനങ്ങളിൽ മൂടുകയാണ് പേസ് ഇതിഹാസവും മുൻ താരവുമായ സഹീർ ഖാൻ.
ബാറ്റർമാരുടെ പിടിപ്പുകേടാണ് രണ്ടാം ഏകദിനം ഇത്ര ദയനീയമായി പരാജയപ്പെടാൻ കാരണമെന്ന് സഹീർ സമർഥിക്കുന്നു. ബാറ്റിങ് നിര മികവോടെ നിന്നാൽ ബൗളിങ് നിരയ്ക്ക് ആത്മവിശ്വാസമുണ്ടാകും. അങ്ങനെ സംഭവിച്ചാൽ ബൗളിങ് നിരയ്ക്കും മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്ന് സഹീർ ചൂണ്ടിക്കാട്ടുന്നു.
'ആദ്യ മത്സരം നോക്കു. ഓസ്ട്രേലിയയെ 188 റൺസിന് ഓൾഔട്ടാക്കാൻ നമുക്ക് സാധിച്ചു. എന്നാൽ രണ്ടാം മത്സരത്തിൽ ടീമിന് ഒരു സ്വാധീനവുമുണ്ടായിരുന്നില്ല. ഒന്നാം ഏകദിനത്തിൽ ഓസീസ് ബാറ്റർമാർ എങ്ങനെയാണോ കളിച്ചത് അതിനേക്കാൾ മോശമായ അവസ്ഥയിലേക്ക് നമ്മുടെ ബാറ്റിങ് നിര രണ്ടാം പോരിൽ ടീമിനെ എത്തിച്ചു.'
'രണ്ടാം മത്സരത്തിൽ ബൗളർമാർക്ക് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ആദ്യ മത്സരത്തിൽ ഓസീസ് ബാറ്റിങിനെ നിയന്ത്രിക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു.'
'കഴിഞ്ഞ രണ്ട് മത്സരങ്ങളിലേയും പ്രശ്നങ്ങൾ എവിടെയാണെന്ന് മനസിലാക്കണം. ആദ്യത്തെ പത്ത് ഓവറുകളാണ് രണ്ട് പോരാട്ടത്തിലും പ്രശ്നമായി വന്നത്. കൈയിൽ ബാറ്റും വച്ചിട്ട് നമ്മുടെ താരങ്ങൾ എന്താണ് ചയ്യുന്നത്. മധ്യനിര ഒട്ടും സജ്ജമല്ല.'
'പുതിയ പന്തിൽ മിച്ചൽ സ്റ്റാർക്ക് തന്റെ റോൾ ഭംഗിയാക്കിയതോടെ പിന്നാലെ വന്ന ബൗളർമാർക്ക് സമ്മർദ്ദമില്ലാതെ പന്തെറിയാൻ സാധിക്കുന്നു. നമ്മുടെ ബാറ്റിങ് നിര വിക്കറ്റ് നഷ്ടപ്പെടുത്തുമ്പോൾ സമാനമായി പിന്നാലെ വരുന്നവരിൽ സമ്മർദ്ദമുണ്ടാകുന്നു.'
'ഇത്തരം സമ്മർദ്ദ ഘട്ടങ്ങളെ നിരാകരിക്കാനാണ് ടീം ശ്രദ്ധിക്കേണ്ടത്. അതൊരു വെല്ലുവിളിയാണ്. ബാറ്റിങിലാണ് ടീമിന്റെ മുന്നേറ്റത്തിന്റെ ശക്തിയിരിക്കുന്നത്. അതിനാൽ ബാറ്റിങ് നിര പുനഃസംഘടിക്കണം. പ്രശ്നങ്ങൾ പരിഹരിക്കാൻ മികച്ച ആസൂത്രണം ആവശ്യമുണ്ട്. ബാറ്റർമാർ മികവ് പുലർത്തിയാൽ ബൗളിങ് നിരയും ആ മികവിലേക്ക് അനായാസം ഉയരും'- സഹീർ തുറന്നടിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ