തിരുവനന്തപുരം : പിണറായി വിജയൻ സർക്കാരിലെ ഇരുപതാമത്തെ മന്ത്രിയായി ഇ പി ജയരാജൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിലെ രണ്ടാമനായാണ് ജയരാജൻ തിരിച്ചെത്തുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകള്‍ തന്നെയാണ് ജയരാജന് ലഭിക്കുക.
ബന്ധു നിയമന വിവാദത്തെ തുടർന്ന് 2016 ഒക്ടോബർ 14നാണ് പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് ഇ.പി ജയരാജൻ രാജിവെച്ചത്. ഒരു വർഷവും പത്തുമാസവും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മന്ത്രിപദത്തില്‍ ജയരാജൻ തിരിച്ചെത്തുന്നത്. പിണറായി വിജയൻ ചികിൽസയ്ക്കായി അമേരിക്കയിലേക്ക് പോകുമ്പോൾ, മുഖ്യമന്ത്രിയുടെ ചുമതലയും ജയരാജന് ലഭിച്ചേക്കും.
ജയരാജൻ മന്ത്രിസഭയിൽ തിരിച്ചെത്തിയതോടെ, മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വന്നു. നിലവില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എ സി മൊയ്തീന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാകും. വിദ്യാഭ്യാസ വകുപ്പ് രണ്ടായി വിഭജിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന് ഇനി പൊതു വിദ്യാഭ്യാസത്തിന്റെ ചുമതല മാത്രമായി ചുരുങ്ങി. തദ്ദേശ വകുപ്പിന്റെ ചുമതലയിലുണ്ടായിരുന്ന കെ ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയായും മാറും. എൻട്രൻസ് പരീക്ഷ, ന്യൂനപക്ഷ ക്ഷേമം, വഖഫ് തുടങ്ങിയവയുടെ ചുമതലയും ജലീലിന് ലഭിക്കും.
മന്ത്രിമാരുടെ വകുപ്പുമാറ്റം ഇങ്ങനെ:
ഇ.പി. ജയരാജൻ: വ്യവസായം, വാണിജ്യം, ഹാൻഡ്ലൂം-ടെക്സ്റ്റൈൽസ്, ഖാദി-ഗ്രാമവ്യവസായം, മൈനിങ് ആൻഡ് ജിയോളജി, കായികം-യുവജനക്ഷേമം.
എ.സി. മൊയ്തീൻ: പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോർപറേഷൻ, ടൗൺ ആൻഡ് കൺട്രി പ്ലാനിങ്, റീജനൽ ഡെവലപ്മെൻറ് അതോറിറ്റീസ്, ഗ്രാമവികസനം, കില.
കെ.ടി. ജലീൽ: കൊളീജിയറ്റ് എജുക്കേഷൻ, സാങ്കേതിക വിദ്യാഭ്യാസം, കാർഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ ഒഴികെയുള്ള സർവകലാശാലകൾ, എൻട്രൻസ് പരീക്ഷ, ന്യൂനപക്ഷ ക്ഷേമം, വഖഫ്- ഹജ്ജ് തീർഥാടനം.
പ്രൊഫ. സി. രവീന്ദ്രനാഥ്: പൊതുവിദ്യാഭ്യാസം, സാക്ഷരത പ്രസ്ഥാനം, നാഷനൽ കേഡറ്റ് കോർപ്സ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ