നാട് പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ ജര്‍മനിക്ക് യാത്ര പോയ വനംവകുപ്പ് മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍.തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം വിമര്‍ശനം നടത്തിയിരിക്കുന്നത്. മഴ തോര്‍ന്ന് മാനം തെളിഞ്ഞ് തിരിച്ചെത്തിയ മന്ത്രി മഴവെള്ളത്തില്‍ കുത്തിയൊലിച്ച ചെളിയില്‍ ഇപ്പോഴും മഴകെടുതിയിലെ ശോക മുഖമായി നില്ക്കുകയാണ് എന്ന് രൂപേഷ് പറയുന്നു. സിപിഐയുടെ തചീഫ് വിപ്പ് സ്ഥാനത്തിന് എതിരെയും രൂപേഷ് കടുത്ത വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. നിയമസഭയുടെ നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് എം.എല്‍ എ .മാര്‍ക്ക് വിപ്പ് നല്കാനായി മാത്രമുള്ള ചീഫ് വിപ്പിന് കാറും വീടും 25 ഓളം സ്റ്റാഫുകളേയും നല്കുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന ഖജനാവില്‍ ചേര്‍ത്തു വെക്കേണ്ട സര്‍വ്വവും നഷ്ടപ്പെട്ടവരുടെ നേര്‍ക്ക് കൊളുത്തി വെച്ച ആ പ്രകാശത്തിനു മുകളിലാണ് കറുത്ത തുണികൊണ്ടു മൂടി കൊണ്ടിരിക്കുന്നത്-രൂപേഷ് പറയുന്നു.
രൂപേഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ചീഫ് വിപ്പും ചില വഴിവിട്ട ചിന്തകളും
മഴ പെയ്യും മുമ്പേ മാനം കറുക്കും മുമ്പേ ഒത്തുകിട്ടിയ അനുമതിയില്‍..
മഴ പെയ്തു കാലം കലിതുള്ളി നില്ക്കുമ്പോള്‍ വിമാനം കയറി ജര്‍മ്മനിയിലെത്തിയ മന്ത്രി...
മഴ തോര്‍ന്ന് മാനം തെളിഞ്ഞ് തിരിച്ചെത്തിയ മന്ത്രി മഴവെള്ളത്തില്‍ കുത്തിയൊലിച്ച ചെളിയില്‍ ഇപ്പോഴും മഴകെടുതിയിലെ ശോക മുഖമായി നില്ക്കുകയാണ്...
മഴ പോയി മാനം തെളിഞ്ഞപ്പോഴും മഴയില്‍ മുങ്ങിയ മനുഷ്യ ജീവിതങ്ങള്‍ മാനം നോക്കി പകച്ചു നില്ക്കുകയാണിപ്പോഴും...
മഴ കൊണ്ടുവന്ന ദുരന്തത്തില്‍ വിറങ്ങലിച്ചു നില്ക്കുമ്പോള്‍...
മഴവില്ല് പോലെ മനം മയക്കും ബീക്കണ്‍ ലൈറ്റുള്ള കാറും അകമ്പടിക്കാരും മാത്രം അലങ്കാരമായ ചീഫ് വിപ്പ് എന്ന പദവി മഴ മുഖത്തെ മറ്റൊരു ദുരന്ത കാഴ്ചയായി മാറുകയാണ്...കാറും വീടും വീട്ടുകാരും എല്ലാം നഷ്ടപ്പെട്ടവരുടെ മുന്നിലേക്ക് കാറും വീടും അകമ്പടിക്കാരുമായി കറങ്ങി തിരിയാന്‍ മാത്രമായി ഒരു വിപ്പ്... പേര് സര്‍ക്കാര്‍ ചീഫ് വിപ്പ്...
പെരും മഴയില്‍ ചോര്‍ന്നൊലിക്കുന്ന ഖജനാവെടുത്ത് മലവെള്ള പാച്ചലില്‍ ചേര്‍ത്തുവെക്കേണ്ട സമയമല്ലിത്..
നിയമസഭയുടെ നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് എം.എല്‍ എ .മാര്‍ക്ക് വിപ്പ് നല്കാനായി മാത്രമുള്ള ചീഫ് വിപ്പിന് കാറും വീടും 25 ഓളം സ്റ്റാഫുകളേയും നല്കുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന ഖജനാവില്‍ ചേര്‍ത്തു വെക്കേണ്ട സര്‍വ്വവും നഷ്ടപ്പെട്ടവരുടെ നേര്‍ക്ക് കൊളുത്തി വെച്ച ആ പ്രകാശത്തിനു മുകളിലാണ് കറുത്ത തുണികൊണ്ടു മൂടി കൊണ്ടിരിക്കുന്നത്....
ഒരായുസ്സ് കൊണ്ട് സ്വരുകൂട്ടിവെച്ച സര്‍വ്വവും പ്രളയത്തില്‍ നശിച്ച മനുഷ്യരില്‍ അര്‍ഹതപ്പെട്ട 25 പേര്‍ക്ക് ജോലി നല്കാനായി ഖജനാവിലെ പണം ഉപയോഗിച്ചിരുന്നെങ്കില്‍ 25 കുടുംബങ്ങള്‍ മാത്രമല്ല ഈ നാട് മുഴുവന്‍ ഹൃദയത്തില്‍ ചേര്‍ത്താരാധിക്കുമായിരുന്നു ആ തീരുമാനത്തേ....
പകലന്തിയോളം കടലിനോട് മല്ലടിച്ചാലും അരപ്പട്ടിണിയും മുഴു പട്ടിണിയും മാത്രം സമ്പാദ്യമാകുന്ന.. പ്രളയജലത്തിലെ ദൈവ സാന്നിദ്ധ്യമായി തീര്‍ന്ന മത്സ്യതൊഴിലാളികള്‍ പറഞ്ഞത് രക്ഷപ്പെടുത്തിയതിന് പ്രതിഫലം വേണ്ടെന്നാണ്...
ജീവന്‍ രക്ഷിക്കുന്നതിനായി ഭൂമിയിലവതരിച്ച ഡോക്ടര്‍മാര്‍ക്ക് എന്നെങ്കിലും പറയാനാകുമോ ജീവിക്കാനായുള്ള കാശ് മാത്രം നമുക്ക് മതി എന്ന്...
പണമില്ലാത്തതിനാല്‍ ചികിത്സ ലഭിക്കാതെ അന്ത്യയാത്ര പറയുന്നവര്‍ എണ്ണിയാലൊടുങ്ങാത്ത നാട്ടില്‍... പണവും ബിരുദവും ക്രിത്രിമ സുഗന്ധം പൂശിയ ശരീരവുമുള്ളവര്‍ക്കിടയില്‍ മീന്‍ മണക്കുന്ന കടലിന്റെ മക്കളോളം സുഗന്ധം പരത്തുന്നവരെ മണ്ണില്‍ ചവിട്ടി നില്ക്കുന്നവര്‍ക്കിടയില്‍ മാത്രമല്ലാതെ കാണാനാവില്ല...
അവര്‍ക്ക് വേണ്ടത് വെറുമൊരാദരവല്ല...
അവരുടെ കൂടി വിയര്‍പ്പിന്റെ അംശം പറ്റിയ ഖജനാവിനെ നന്മ പ്രവൃത്തികള്‍ക്കായി ഉപയോഗിക്കുന്നത് കാണുന്നത് തന്നെയാണ്..
( ഇതു തികച്ചും വ്യക്തിപരം )
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ