കൊച്ചി: ബിജെപി സമരപ്പന്തലിന് മുന്നില്‍ സ്വയം തീകൊളുത്തി ആത്മാഹൂതിശ്രമം നടത്തിയ വേണുഗോപാൽ നായർ മരിച്ചതില്‍ പ്രതിഷേധിച്ച് നാളെ നടത്തുന്ന ഹർത്താലിന് ശബരിമല കര്‍മസമിതി പിന്തുണ പ്രഖ്യാപിച്ചു. ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചൊതുക്കാനുള്ള സര്‍ക്കാര്‍ നിലപാടാണ് ഭക്തന്റെ ആത്മാഹുതിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ച് ശബരിമല ദര്‍ശനം സാധാരണ നിലയിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കുമാര്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ഇന്നു പുലര്‍ച്ചെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം വേണുഗോപാല്‍ സമരപ്പന്തലിലേക്ക് ഓടിയെത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
വേണുഗോപാലന്‍ നായര്‍ കടുത്ത ഭക്തനാണെന്നും യുവതീ പ്രവേശന വിധിയെത്തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ദുഃഖിതനായിരുന്നെന്നുമാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിനായിരിക്കും ഉത്തരവാദിത്വമെന്നും ബിജെപി നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ