ചാവക്കാട്: ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ദുബായില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ചാവക്കാട് സ്വദേശിനിയാണ് പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് സ്വദേശികൾ തന്നെയായ അച്ഛനും മകനുമെതിരെ പൊലീസ് കേസെടുത്തു. ചാവക്കാട് കോട്ടപ്പുറം സ്വദേശികളായ അബ്ദുൽ സലാം, മകൻ ഷാനവാസ് എന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചാവക്കാട് പൊലീസാണ് കേസെടുത്തത്.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള വീട്ടമ്മയെ ബ്യൂട്ടി പാര്‍ലറില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ കൊണ്ടുപോയത്. അവിടെയെത്തിയപ്പോള്‍ പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. ഇതിന് പുറമെ അച്ഛനും മകനും ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. അയല്‍വാസിയായ യുവാവിന്‍റെ സഹായത്തോടെയാണ് ദുബായില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്.
പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും പരാതിക്കാരിയോട് മോശമായി പെരുമാറിയതായും ആരോപണമുണ്ട്. പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും പൊലീസും പ്രതികളും ഭീഷണിപ്പെടുത്തുന്നതായി പരാതിയിൽ പറയുന്നു. കേസ് നല്‍കിയിട്ടും പ്രതികളെ ചോദ്യം ചെയ്തില്ലെന്നും വീട്ടമ്മ ആരോപിക്കുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്നും ആരോപണമുണ്ട്.
അതേസമയം വിദേശത്ത് നടന്ന സംഭവമായതിനാല്‍ തെളിവുകള്‍ ശേഖരിക്കാൻ കൂടുതല്‍ സമയം വേണമെന്നും അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ