കൊച്ചി: സഭയുടെ ഭൂമി ഇടപാടുകളില്‍ തെറ്റ് സംഭവിച്ചതായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കുറ്റസമ്മതം. സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ മനപൂര്‍വമല്ലാത്ത ചില ക്രമക്കേടുകള്‍ സംഭവിച്ചു, അതില്‍ ദുഃഖമുണ്ടെന്നാണ് വൈദീകര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന് എഴുതി നല്‍കിയിരിക്കുന്ന മൊഴിയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറയുന്നത്.
ദേവികുളത്ത് സഭ വാങ്ങിയ ഭൂമി പട്ടയം പോലും ഇല്ലാത്തതാണ്. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് സിവില്‍ നിയമങ്ങളോ, സഭാ നിയമങ്ങളോ ലംഘിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. സഭയുടെ നന്മ മാത്രമേ ആഗ്രഹിച്ചിട്ടുള്ളു. ഭൂമിയിടപാടില്‍ ഇടനിലക്കാരനായ സാജുവിനെ പരിചയപ്പെടുത്തിയത് താനാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൊഴിയില്‍ പറയുന്നു.
എന്നാല്‍ സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഭൂമി ഇടപാടെന്നാണ് വൈദിക സമിതി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയവര്‍ക്കെതിരെ സഭാ നിയമപ്രകാരവും, സിവില്‍ നിയമപ്രകാരവും നടപടി സ്വീകരിക്കണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായും പഠിക്കാതെ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്നലെ ചേര്‍ന്ന യോഗത്തില്‍ മാര്‍ ആലഞ്ചേരി സ്വീകരിച്ച നിലപാട്. തുടര്‍ന്ന് വൈദീക സമിതി യോഗം ഇന്നലെ തീരുമാനമാകാതെ പിരിയുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ